കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിലെ മേൽനടപ്പാലം നിർമാണം ഇഴയുന്നു; രോഗികൾക്ക് ദുരിതയാത്ര

കാഞ്ഞങ്ങാട്: ദേശീയപാതയിൽ ജില്ലാ ആശുപത്രിക്ക് മുൻപിലെ മേൽനടപ്പാലം നിർമാണം നീണ്ടുപോകുന്നത് രോഗികൾക്കും ജില്ലാ ആശുപത്രിയിലേക്ക് വരുന്നവർക്കും ദുരിതമാകുന്നു. മേൽനടപ്പാലത്തിന് തറയൊരുക്കി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നിർമാണം തുടങ്ങാനുള്ള നടപടിയില്ല.
നിലവിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ റോഡ് നിർമാണം നടക്കുന്നുണ്ട്. റോഡ് മുറിച്ചു മറുഭാഗത്ത് എത്താൻ വഴിയില്ലാതെ രോഗികളടക്കം വലയുകയാണ്. ആശുപത്രിക്ക് മറുഭാഗത്ത് ബസിറങ്ങി വരുന്നവർ റോഡിലേക്ക് ഇറങ്ങി ആശുപത്രിയിലേക്കു വരേണ്ട സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. റോഡ് കുറുകെ കടക്കാൻ പ്രായമായവരും സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ടുന്നു.
ജില്ലാ ആശുപത്രിക്ക് മുൻപിലെ മേൽനടപ്പാലം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കരാറുകാർ കേട്ടഭാവം പോലും നടിക്കുന്നില്ല. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും വേണ്ട നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലാ ആശുപത്രിക്ക് മുൻപിൽ മേൽപാലം നിർമിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, മേൽനടപ്പാലം മാത്രമാണ് അനുവദിച്ചത്.
ജില്ലാ ആശുപത്രിയിലേക്ക് വാഹനങ്ങളിൽ മാവുങ്കാൽ ഭാഗത്തുനിന്നു വരുന്നവർ കൂളിയങ്കാലിൽ പോയി തിരിച്ചുവരേണ്ട സ്ഥിതിയാണ്. ദേശീയപാതയിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് എൻട്രൻസ് വയ്ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതും നടപ്പിലായിട്ടില്ല. നിലവിൽ ദേശീയ പാതയിൽ അപകടം നടന്നാൽ കിലോമീറ്ററുകൾ ചുറ്റിവേണം ജില്ലാ ആശുപത്രിയിലെത്തിക്കാൻ.

