KSDLIVENEWS

Real news for everyone

സ്വർണ വില ഉയർന്നതോടെ കേരളത്തിൽ നിന്നുള്ളവരും എത്തിത്തുടങ്ങി: ഗൂഡല്ലൂർ ദേവാലയിൽ വീണ്ടും അനധികൃത സ്വർണഖനനം

SHARE THIS ON

ഗൂഡല്ലൂർ: ദേവാല ഭാഗത്ത് വീണ്ടും അനധികൃത സ്വർണഖനനം വ്യാപകമായി. ദേവാല കാട്ടിമട്ടം ഭാഗത്താണ് പുതിയതായി 100 ൽപരം തുരങ്കങ്ങൾ നിർമിച്ച് അനധികൃത ഖനനം നടന്നത്. തുടർന്നു ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടർ അന്വേഷണം നടത്താനും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനധികൃത ഖനനം നടത്തിയ സംഭവത്തിൽ 124 കേസുകൾ റജിസ്റ്റർ ചെയ്തതായും ഖനനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

ബ്രിട്ടിഷ് ഭരണ കാലത്ത് ദേവാല, പന്തല്ലൂർ ഭാഗത്ത് 1831 ൽ ആൽഫ ഗോൾഡ് മൈനിങ് കമ്പനിയുടെ നേതൃത്വത്തിൽ സ്വർണഖനനം നടന്നിരുന്നു. സ്വർണം ഇവിടെനിന്നു സംസ്കരിച്ചെടുക്കുമ്പോൾ വരുന്ന ചെലവ് അധികമായതിനാൽ 1893 ൽ കമ്പനി പദ്ധതി ഉപേക്ഷിച്ചു. കൂറ്റൻ തുരങ്കങ്ങൾ അടച്ചു പൂട്ടി. പിന്നീട് പ്രദേശത്തുള്ളവർ തുരങ്കങ്ങൾ തുറന്ന് സ്വർണ ഖനനം നടത്തി. നാടുകാണി, ദേവാല, കൈതക്കൊല്ലി, പൊൻവയൽ, കാട്ടി മട്ടം, ഗ്ലെൻറോക്ക് ഭാഗങ്ങളിലായി 640 ഹെക്ടർ ഭൂമിയിലാണു പലരും സ്വർണഖനനം നടത്തിയിരുന്നത്.

ഇവിടെ നിന്നു ശേഖരിക്കുന്ന മണ്ണും കല്ലും അരച്ചുകൊടുക്കുന്നതിനായി ഈ ഭാഗത്ത് ചിലർ മില്ലും സ്ഥാപിച്ചു. വനംവകുപ്പ് പരിശോധന ശക്തമാക്കിയതോടെ ഖനനം നിർത്തലാക്കിയിരുന്നു. ഇത്തരം അനധികൃത തുരങ്കങ്ങളിൽ പെട്ട് ഒട്ടേറെ പേരാണ് ഇവിടെ മരിച്ചത്. പല മരണങ്ങളും പുറംലോകം അറിയാതെ പോയിട്ടുമുണ്ട്. തുരങ്കങ്ങളിൽ നിന്നു മണ്ണ് എടുക്കുമ്പോൾ മണ്ണ് ഇടിഞ്ഞും പ്രാണ വായു കിട്ടാതെയുമാണ് പലരും മരിച്ചത്. തുരങ്കങ്ങളിൽ നിന്നു മണ്ണ് ശേഖരിക്കുന്നതിനിറങ്ങുന്നവരിൽ ഏറെയും യുവാക്കളാണ്. 80 അടി മുതൽ 200 അടി വരെ തുരങ്കം നിർമിച്ചാണ് മണ്ണ് ശേഖരണം. ഇവിടെ നിന്നു ശേഖരിക്കുന്ന മണ്ണും കല്ലും അരച്ച് മെർക്കുറി ഒഴിച്ച് സ്വർണം വേർതിരിക്കും. ഇവിടത്തെ നീർച്ചാലുകളിൽ വലിയതോതിൽ മെർക്കുറി കലരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

വനത്തിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയപ്പോൾ ഈ ഭാഗത്തുള്ള തേയിലത്തോട്ടങ്ങളിൽ തുരങ്കനിർമാണം ആരംഭിച്ചു. തോട്ടമുടമകൾക്കും ഇതിന്റെ പങ്ക് ലഭിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. സ്വർണത്തിന് വില ഉയർന്നതോടെ കേരളത്തിൽ നിന്നുള്ള യുവാക്കളും സ്വർണം തേടിയെത്തിത്തുടങ്ങി. പുറമേ നിന്നുള്ളവർ വന്നതോടെയാണ് ഖനനം ചർച്ചയായത്. അനധികൃത ഖനനം വലിയ പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!