ഐപിഎൽ ഷെഡ്യൂളിൽ മാറ്റം വരുത്തി ബിസിസിഐ: തുടങ്ങാൻ രണ്ട് ദിവസം വൈകും; മാർച്ച് 28ന് ആരംഭം

മുംബൈ: ഐപിഎൽ പുതിയ സീസൺ തുടങ്ങാൻ രണ്ട് ദിവസം വൈകിയേക്കും. മാർച്ച് 28ന് ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 26-നായിരുന്നു ഉദ്ഘാടനം ഷെഡ്യൂൾ ചെയ്തിരുന്നത്. ഫൈനൽ നേരത്തെ നിശ്ചയിച്ചത് പ്രകാരം മെയ് 31ന് നടക്കും. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തീയതി മാറ്റം സംബന്ധിച്ച് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്.
അതേസമയം ടൂർണ്ണമെന്റിന്റെ ഫിക്‌സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനായി ബിസിസിഐ കാത്തിരിക്കുകയാണ് എന്നാണ് വിവരം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ), ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ), രാജസ്ഥാൻ റോയൽസ് (ആർആർ) എന്നീടീമുകളുടെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് കിടക്കുന്ന സാഹചര്യത്തിലാണിത്. ഗുവാഹാട്ടിയാണ് രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ട്.
ഇത്തവണത്തെ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ മുമ്പ് പലതവണ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്.
2009 സീസൺ പൂർണ്ണമായും ദക്ഷിണാഫ്രിക്കയിലാണ് നടന്നത്. 2014 പതിപ്പിന്റെ ആദ്യ പകുതി യുഎഇയിലും രണ്ടാം പകുതി ഇന്ത്യയിലുമായിരുന്നു.

