ജസീലയുടെ മരണം: അയൽവാസിയായ സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണിവർ. അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്. ജസീല സുഹൃത്തിന് നൽകിയ
രണ്ടര പവൻ സ്വർണ്ണം കൊടുത്തത് തിരിച്ച് ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചതെന്നും ജസീലയുടെ മാതാവ് മുംതാസ് പറഞ്ഞു.
കഴിഞ്ഞ മാസം 22നായിരുന്നു മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് മുളിയാർ സ്വദേശി ജസീല(24)ആത്മഹത്യ ചെയ്തത്. താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ മാതാവായ യുവതി വിഷം കഴിച്ചത്.യുവതിയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയുംകുടുംബം പരാതി നൽകിയിരുന്നു.
സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തിൽ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ജസീലയ്ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. മാത്രമല്ല, മാലമോഷണത്തിൽ ആദൂർ പോലീസ് കേസും രജിസ്റ്റർചെയ്തിരുന്നില്ലെന്നാണ് വിവരം.
പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്.

