സഞ്ജു സാംസണെ വാനോളം പുകഴ്ത്തി രാഹുൽ ഗാന്ധി, പരിഭാഷ പാളിയപ്പോൾ തിരുത്ത്

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിൽ തകര്‍പ്പൻ ബാറ്റിങ് പ്രകടനവുമായി ഇന്ത്യയെ ഫൈനലിലെത്തിച്ച സഞ്ജു സാംസണെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിൽവച്ചാണ് രാഹുൽ ഗാന്ധി സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്. തിരുവനന്തപുരം സ്വദേശിയായ സഞ്ജുവിന്റെ പ്രകടനങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ സദസ്സിൽനിന്ന് വലിയ ആരവമുയർന്നു.
‘ടി20 ലോകകപ്പിലെ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ വിജയങ്ങളിലെ താരമായ സഞ്ജു സാംസൺ തിരുവനന്തപുരം സ്വദേശിയാണ്. ഞങ്ങൾ അദ്ദേഹത്തെയും കേരളത്തിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു’ എന്നായിരുന്നു രാഹുലിന്റെ പ്രശംസ. സഞ്ജു സാംസണെ പ്രശംസിച്ചുള്ള പരാമർശങ്ങൾ പരിഭാഷകനായ അബ്ദുസ്സമദ് സമദാനിക്കു മനസ്സിലായില്ല. തെറ്റിപ്പോയ പരിഭാഷ രാഹുൽ ഇടപെട്ടു തിരുത്തി. വേദിയിൽ രാഹുലിന്റെ പ്രസംഗം കേൾക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ പരിഭാഷയിൽ പലയിടത്തും താളപ്പിഴകളുണ്ടായെങ്കിലും വേദിയിലെ മറ്റു നേതാക്കളും രാഹുലും ആവശ്യമുള്ള സ്ഥലങ്ങളിൽ ഇടപെടുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏഴു മണി മുതൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ– ന്യൂസീലൻഡ് ഫൈനൽ പോരാട്ടം. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ 97 റൺസുമായി പുറത്താകാതെനിന്ന സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89 റൺസും നേടിയിരുന്നു.
ട്വന്റി 20 ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഓപ്പണർ അഭിഷേക് ശർമയ്ക്ക് അണുബാധയുണ്ടായതിനെ തുടർന്നാണ് സഞ്ജു ടീമിലെത്തുന്നത്. നമീബിയയ്ക്കെതിരെ കളിച്ചെങ്കിലും വീണ്ടും താരത്തെ ഒഴിവാക്കി. സൂപ്പർ എട്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു തോൽവി വഴങ്ങിയതോടെയാണ് വീണ്ടും ടീം പൊളിക്കാൻ ബിസിസിഐ നിര്‍ബന്ധിതരായത്. ഇതോടെ പ്ലേയിങ് ഇലവനിൽ ഒരിക്കൽ കൂടി തിരിച്ചെത്തിയ സഞ്ജു തകര്‍ത്തുകളിക്കുകയായിരുന്നു.

