സ്വർണവില എണ്ണയിൽ തെന്നിത്തെന്നി കൂടുതൽ താഴ്ചയിലേക്ക്: കേരളത്തിൽ ഇന്നും വൻ ഇടിവ്; യുദ്ധം നീണ്ടാൽ പവൻ ലക്ഷത്തിനും താഴേക്ക്

പശ്ചിമേഷ്യയിൽ ആശാന്തി പടരുന്നതിനിടെ കുത്തനെ ഇടിഞ്ഞ് സ്വർണവില. സംസ്ഥാനത്തെ സ്വർണവില പവന് 1.2 ശതമാനം ഇടിഞ്ഞ് 1,18,560 രൂപയിലെത്തി. ഗ്രാമിന് 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് പുതിയ വില. രാജ്യാന്തര വിപണിയിൽ വില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. നിലവിലെ ട്രെൻഡ് തുടർന്നാൽ വില ഇനിയും കുറയും.
അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതാണ് സ്വർണ വിലയെ കാര്യമായി ബാധിച്ചത്. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ആളുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ ഡോളറിൽ നിക്ഷേപിക്കാനായിരുന്നു ഒരു വിഭാഗം നിക്ഷേപകരുടെ തീരുമാനം. ഇതോടെ ഡോളറിന്റെ വിനിമയ നിരക്ക് മെച്ചപ്പെട്ടു. നിലവിൽ മൂന്നു മാസത്തെ ഉയർന്ന നിലയിലാണ് ഡോളർ. ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് ഉയർത്തി ഇതോടെയാണ് വില താഴേക്ക് വന്നത്.
രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിൽ വില വർധിക്കുന്നതും വില ഇടിയാനുള്ള മറ്റൊരു കാരണമാണ്. ക്രൂഡ് വില കൂടുമ്പോൾ പിന്നാലെ പണപ്പെരുപ്പവുമുണ്ടാകും. ഇത് നിയന്ത്രിക്കാൻ അടിസ്ഥാന പലിശ നിരക്ക് കൂട്ടാൻ ആയിരിക്കും കേന്ദ്ര ബാങ്കുകൾ ശ്രമിക്കുക. എന്നാൽ പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് സ്വർണത്തിന് നല്ലതല്ല. ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപമെന്ന് കരുതപ്പെടുന്ന യുഎസ് ബോണ്ടുകളുടെ യീൽഡ് കൂടാൻ തീരുമാനം വഴി വെക്കും. നിക്ഷേപകർ സ്വർണത്തിൽ നിന്ന് ബോണ്ടുകളിലേക്ക് മാറും. കഴിഞ്ഞ വർഷങ്ങളിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചതാണ് സ്വർണവില റെക്കോർഡിലെത്താൻ ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ പുതിയ സാഹചര്യത്തിൽ ഫെഡ് നിരക്ക് മാറ്റം ഉടനൊന്നും ഉണ്ടായേക്കില്ലെന്നാണ് വിപണി കരുതുന്നത്.
കേരളത്തിൽ പതിവുപോലെ 18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ടു വിലയാണ്. ഗ്രാമിന് 160 രൂപ കുറച്ച് 12,225 രൂപയിലാണ് ഓൾ കേരള ഗോൾഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) വിൽക്കുന്നത്. എന്നാൽ ഗ്രാമിന് 12,175 രൂപ നിരക്കിലാണ് കേരള ഗോൾഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിലെ വില. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയിലെത്തി.
ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,34,400 രൂപയെങ്കിലും വേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്ടി, പത്തു ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്ത തുകയാണിത്. കേരളത്തിൽ സാധാരണ മൂന്നു മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഇടക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിന് അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകുമെന്ന് കൂടി ഓർക്കണം

