തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു: മകന് ഗുരുതര പരിക്ക്

തൃശ്ശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ 84 വയസ്സുള്ള വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. കിടപ്പുരോഗിയായ കീഴക്കേപ്പുരക്കൽ കാർത്യായനിയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ഏതാനും നാളുകൾക്ക് മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്യായനി വീടിനുള്ളിൽ കിടപ്പിലായിരുന്നു. ഈ സമയത്താണ് തെരുവുനായ വീടിനകത്തേക്ക് കടന്നുവരികയും കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. മകൻ ദേവദാസും കാർത്യായനിയും മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. നായയുടെ കടിയേറ്റ് കാർത്യായനിക്ക് ശരീരമാസകലം അതീവ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു.
വൈകുന്നേരം ആറരയോടെ കാർത്യായനിയുടെ മറ്റൊരു മകനായ മണി ഇവർക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് ഈ ദാരുണ സംഭവം അറിഞ്ഞത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും പരിക്കേറ്റ സഹോദരനെയും കണ്ട മണി ഉടൻതന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

