KSDLIVENEWS

Real news for everyone

അബ്ദുറഹിമാൻ രണ്ടത്താണി ഇടത് പാളയത്തിലേക്ക്: താനൂരിലോ തിരൂരിലോ സ്ഥാനാർഥിയായേക്കും

SHARE THIS ON

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫ് സ്ഥാനാർഥി ആയേക്കും. താനൂരിലോ തിരൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഎം നടത്തിവരുന്നതായാണ് വിവരം. അബ്ദുറഹിമാൻ രണ്ടത്താണിയും ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സുചന.

താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രിയും സിറ്റിങ് എംഎൽഎയുമായ വി.അബ്ദുറഹിമാൻ പ്രചാരണം ആരംഭിച്ചിട്ടില്ല. തിരൂരിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. വി.അബ്ദുറഹിമാൻ തിരൂരിലേക്ക് മാറാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബ്ദുറഹിമാൻ രണ്ടത്താണിയെ സിപിഎം പരിഗണിക്കുന്നത്. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറുകയാണെങ്കിൽ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിച്ചേക്കും. താനൂരിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലീഗിലെ മുത്തുക്കോയ തങ്ങളുമായി സിപിഎം ചർച്ച നടത്തുന്നതായി വിവരമുണ്ട്.

നേരത്ത  പി.എം.എ സമീറിനെ തിരൂരങ്ങാടിയിൽ ലീഗ് സ്ഥാനാർഥിയാക്കിയതിനെതിരെയാണ് രണ്ടത്താണി രംഗത്ത് എത്തിയത്. തിരൂരങ്ങാടിയിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാനുള്ള താത്പര്യവും അബ്ദുറഹിമാൻ രണ്ടത്താണി പ്രകടിപ്പിച്ചതായി സിപിഐ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ തിരൂരങ്ങാടിയിൽ സിപിഐ സ്ഥാനാർഥിയെ മാറ്റില്ലെന്നും അജിത് കോളാടി തന്നെ മത്സരിക്കുമെന്നും സിപിഐ നേതാക്കൾ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു.

ഇതിന് പിന്നാലെയാണ്  രണ്ടത്താണിയെ സിപിഎം നേതാക്കൾ ബന്ധപ്പെടുന്നത്.  താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസാണ് സ്ഥാനാർഥി. താനൂരിൽ മുമ്പ് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അബ്ദുറഹിമാൻ രണ്ടത്താണി 2016ൽ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂരിൽ ലീഗ് സ്ഥാനാർഥിയായിരുന്നു രണ്ടത്താണി.

നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് രണ്ടത്താണി ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം. ‘എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്കലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്’ അബ്ദുറഹിമാൻ രണ്ടത്താണി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!