ട്രംപിന് മതിയായി: ഇറാനുമായി ചർച്ചക്ക് അമേരിക്ക; അഞ്ച് ദിവസത്തേക്ക് ആക്രമണം നിർത്തിവെക്കും

വാഷിംഗ്ടൺ: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ ‘വളരെ മികച്ചതും ഫലപ്രദവുമാണെന്ന്’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഊർജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിവന്ന എല്ലാ ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും നിലവിലെ ചർച്ചകൾ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, മേഖലയിൽ യുദ്ധസന്നദ്ധമായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് (USS Gerald R. Ford) ഗ്രീസിലെ ക്രീറ്റ് ദ്വീപിലുള്ള നാവിക താവളത്തിൽ തിരിച്ചെത്തി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ സജീവമായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ യുദ്ധക്കപ്പൽ സൂഡ ബേയിലെ താവളത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്. ഇറാന്റെ തീരങ്ങളിൽ നിന്നുള്ള കപ്പലിന്റെ ഈ പിന്മാറ്റം സംഘർഷാവസ്ഥയിൽ നേരിയ അയവുണ്ടാക്കിയിട്ടുണ്ട്.
ഫെബ്രുവരിയിൽ ക്രീറ്റിൽ നിന്ന് ഇന്ധനവും ആയുധങ്ങളും ശേഖരിച്ച ഈ കപ്പൽ മാർച്ച് 12ന് ഒരു ചെറിയ അപകടത്തെ അഭിമുഖീകരിച്ചിരുന്നു. കപ്പലിലെ ലോൺട്രിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് നാവികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കപ്പൽ ഇപ്പോൾ താവളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. എങ്കിലും ട്രംപും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയിച്ചാൽ മേഖലയിൽ സ്ഥിരമായ സമാധാനം കൈവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ചർച്ച നടത്തിയെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഫാർസ്’ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ വൈദ്യുതി, ഊർജ നിലയങ്ങൾ ലക്ഷ്യം വെക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നതായും, എന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനെത്തുടർന്ന് അദ്ദേഹം ആ നീക്കത്തിൽ നിന്ന് ‘പിൻവാങ്ങുകയായിരുന്നു’ എന്നുമാണ് ഇറാന്റെ അവകാശവാദം.
ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. ഇറാന്റെ തീരപ്രദേശങ്ങളോ ദ്വീപുകളോ ആക്രമിക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായാൽ പേർഷ്യൻ ഗൾഫിലെ എല്ലാ ആശയവിനിമയ പാതകളും മൈൻ (Mines) ഉപയോഗിച്ച് തകർക്കുമെന്ന് ഇറാന്റെ നാഷണൽ ഡിഫൻസ് കൗൺസിൽ വ്യക്തമാക്കി. തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.
കൂടുതൽ കണ്ടെത്തുക
മാധ്യമ പഠന ക്ലാസുകൾ
വാർത്താ സബ്സ്ക്രിപ്ഷൻ
ഗൾഫ് യാത്രാ പാക്കേജുകൾ
നിലവിലെ അഞ്ച് ദിവസത്തെ വെടിനിർത്തൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. എങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എങ്ങനെയുണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ.

