KSDLIVENEWS

Real news for everyone

യുദ്ധക്കെടുതിക്കിടെ ലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലെത്തിച്ചു

SHARE THIS ON

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. ‘അയൽപക്കത്തിന് മുൻഗണന’ എന്ന നയത്തിന്റെ ഭാഗമായി 38,000 മെട്രിക് ടൺ ഇന്ധനമാണ് അടിയന്തരമായി ഇന്ത്യ കൊളംബോയിലെത്തിച്ചത്. ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി.

20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളുമാണ് ഇന്ത്യ അയച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകിയ കൈത്താങ്ങിന് പ്രസിഡന്റ് ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും എക്സിലൂടെ നന്ദിയറിയിച്ചു.

നേരത്തെ വെസ്റ്റ് ഏഷ്യയിൽനിന്നും സിംഗപ്പൂരിൽനിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് യുദ്ധം കാരണം വിതരണക്കാർ കൈയൊഴിഞ്ഞതാണ് വലിയ തിരിച്ചടിയായത്. ലങ്ക ഐ.ഒ.സി വഴിയാണ് ഇന്ത്യ ഈ നിർണായക സഹായം ലഭ്യമാക്കിയത്. മേഖലയിലെ സുരക്ഷയും ഊർജ സഹകരണവും ശക്തിപ്പെടുത്തുന്നതിൽ വിശ്വസ്തരായ പങ്കാളികളായി ഇന്ത്യയും ശ്രീലങ്കയും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!