KSDLIVENEWS

Real news for everyone

ലെബനനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഇസ്രയേല്‍; ഹിസ്ബുള്ളക്കെതിരായ ആക്രമണം തുടരുമെന്ന് നെതന്യാഹു

SHARE THIS ON

ടെൽ അവീവ്: ഇസ്രയേല്‍ ലെബനനില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത ആഴ്ച ഇരു രാജ്യങ്ങളും യുഎസില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോർട്ട്. യുഎസ് അധികൃതരെ ഉദ്ദരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് പാകിസ്താൻ്റെ മുൻകൈയിൽ ഈ ആഴ്ച അവസാനം ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. പാകിസ്താനിൽ വെച്ചാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ച. ഇതിന് ചുവട് പിടിച്ചാണ് ഇസ്രയേൽ ലെബനൻ ചർച്ചയ്ക്കും വഴി തെളിഞ്ഞിരിക്കുന്നത്.

ഇറാനും യുഎസും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഇസ്രയേൽ ലെബനനെ ആക്രമിച്ചിരുന്നു. എന്നാൽ വെടിനിര്‍ത്തലില്‍ ലെബനനൻ ഉള്‍പ്പെടാത്തത് ഹിസ്ബുള്ളയുടെ സാന്നിധ്യം മൂലമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശദീകരണം.

ഏറ്റവും വേഗത്തില്‍ ലെബനനുമായി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചതായി നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയെ തകര്‍ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരാമര്‍ശത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ ലെബനനന്‍ പാര്‍ലമെന്റ് അംഗം അലി ഫയാദ് ഇസ്രയേലുമായുള്ള നേരിട്ട ചര്‍ച്ചകളെ തള്ളിയിട്ടുണ്ട്.

‘ ഇസ്രയേല്‍ സേനയും ലെബനനും തമ്മിലുള്ള നേരിട്ടുള്ള എല്ലാ ചര്‍ച്ചകളും തിരസ്‌കരിക്കുന്നതായും ദേശീയ താത്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിന്‍റെ ആവശ്യകതയും വീണ്ടും ഉറപ്പിച്ചു പറയുകയാണ്. ഇസ്രയേലിന്റെ പിന്‍വാങ്ങള്‍, സംഘര്‍ഷം അവസാനിപ്പിക്കല്‍, പ്രദേശവാസികളുടെ മടങ്ങിവരവ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം കൽപിക്കുന്നത്’- അലി ഫയാദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!