ലെബനനിലെ സാധാരണക്കാരുടെ മരണത്തിൽ ആശങ്ക; ബെയ്റൂത്തിലെ ഇസ്രയേൽ ആക്രമണത്തിൽ വിദേശകാര്യ മന്ത്രാലയം

ബെയ്റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്നുണ്ടായ സാധാരണക്കാരുടെ മരണത്തിൽ അങ്ങേയറ്റം ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇസ്രയേൽ ആക്രമണത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സാധാരണക്കാരുടെ സംരക്ഷണത്തിനായിരിക്കണം പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതും അത്യാവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ലെബനനിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യുണിഫിലിലേക്ക് (UNIFIL) സൈന്യത്തെ നൽകുന്ന ഒരു രാജ്യം എന്ന നിലയിൽ, നിലവിലെ സംഭവവികാസങ്ങൾ വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലെബനനിലെ ഇന്ത്യൻ എംബസി അവിടുത്തെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാനത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുള്ള ഇസ്രായേൽ പോര് തുടങ്ങുന്നതും ലെബനൻ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതും.
ഇസ്രയേലും ലെബനനും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ച വാഷിങ്ടണിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹിസ്ബുള്ളയെ നിരായുധരാക്കുന്നതിനായി ലെബനനുമായി നേരിട്ടുള്ള ചർച്ചകൾ വേണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്.


