ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് വൻ പ്രഹരം; 200 മില്യൺ ഡോളറിന്റെ ഡ്രോൺ അപ്രത്യക്ഷമായി

ന്യൂഡൽഹി | ഹോർമുസ് കടലിടുക്കിന് മുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ഡ്രോൺ എം ക്യൂ 4സി ട്രൈറ്റൺ കാണാതായി. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ വിമാനങ്ങളിൽ ഒന്നാണിത്. ഏകദേശം 200 മില്യൺ ഡോളർ വിലമതിക്കുന്ന ഡ്രോണാണ് അപ്രത്യക്ഷമായത്. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും മൂന്ന് മണിക്കൂർ നീണ്ട നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ നാവിക താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ഫ്ലൈറ്റ് റഡാർ 24 നൽകുന്ന വിവരങ്ങൾ പ്രകാരം ഡ്രോൺ പെട്ടെന്ന് ഇറാൻ ലക്ഷ്യമാക്കി തിരിയുകയും പിന്നാലെ അടിയന്തര സാഹചര്യങ്ങൾ അറിയിക്കുന്ന കോഡ് 7700 സന്ദേശം അയക്കുകയും ചെയ്തു. തുടർന്ന് വലിയ വേഗതയിൽ താഴ്ന്നു പറന്ന ഡ്രോൺ റഡാറുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതാണോ അതോ സാങ്കേതിക തകരാർ മൂലം തകർന്നു വീണതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അമേരിക്കയും ഇസ്റാഈലും തമ്മിൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ ധാരണയായി രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്.
സമുദ്ര നിരീക്ഷണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഡ്രോണാണ് എം ക്യൂ 4സി ട്രൈറ്റൺ. 50,000 അടിക്ക് മുകളിൽ ഉയരത്തിൽ 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ ഇതിന് സാധിക്കും. 7,400 നോട്ടിക്കൽ മൈൽ വരെ ദൂരപരിധിയുള്ള ഈ ഡ്രോൺ പി 8എ പോസിഡൺ വിമാനങ്ങൾക്ക് സഹായം നൽകുന്നതിനായിട്ടാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിൽ യു എസ് നേവിയുടെ പക്കൽ 20 ഡ്രോണുകളാണുള്ളത്. ഏഴെണ്ണം കൂടി വാങ്ങാൻ അവർക്ക് പദ്ധതിയുണ്ട്.

