ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയം;
സ്ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമുള്ള കാര്യമല്ല; ഇത് ജനാധിപത്യത്തിന്റെ വിജയം

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയായിരുന്നു ഭരണഘടനാ ഭേദഗതി ബില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ രാജ്യാന്തര സമ്മർദത്തിലാണെന്നും അത് പൊതുജനങ്ങൾക്ക് വ്യക്തമാണെന്നും പ്രിയങ്ക പറഞ്ഞു.
‘‘മണ്ഡല പുനർനിർണയം കൊണ്ടുവരാനാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചത്. ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇത് കാണിക്കുന്നത്. ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ സുപ്രധാന വിജയമാണെന്ന് ഞാൻ ആദ്യമേ പറയാൻ ആഗ്രഹിക്കുന്നു. ഫെഡറൽ സംവിധാനത്തിൽ മാറ്റം വരുത്താനും ജനാധിപത്യത്തെ തകർക്കാനുമുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെടുകയും തടയപ്പെടുകയും ചെയ്തു. ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണ്. ഭരണപക്ഷത്തെ നേതാക്കളുടെ മുഖത്ത് ആ പരാജയം പ്രകടമായിരുന്നു’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാൻ അവർ നടത്തുന്ന ഒരു ഗൂഢാലോചനയാണിതെന്ന് ഞാൻ കരുതുന്നു. സ്ത്രീകളെ ഉപയോഗിച്ച് സ്ഥിരമായി അധികാരത്തിൽ തുടരാനാണ് അവർ പദ്ധതിയിടുന്നത്. ബിൽ പാസായാൽ തങ്ങൾക്ക് ജയിക്കാമെന്ന് അവർ കരുതി. ഇനി ബിൽ പാസായില്ലെങ്കിൽ, മറ്റ് പാർട്ടികളെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് തങ്ങൾ സ്ത്രീകളുടെ രക്ഷകരാണെന്ന് വരുത്തിത്തീർക്കാനും അവർ ശ്രമിക്കും. എന്നാൽ സ്ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞങ്ങൾക്കറിയാം’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.

