ഇറാൻ-യുഎസ് സമാധാനചർച്ച രണ്ടാംഘട്ടം; ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് ഇസ്ലാമാബാദിലെത്തും

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്താന്റെ മണ്ണിൽ വീണ്ടും സമാധാന ചർച്ചകൾ നടന്നേക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇതിനായി പ്രത്യേക നയതന്ത്ര സംഘത്തോടൊപ്പം പാകിസ്താൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദ്, മസ്‌കത്ത്, മോസ്‌കോ എന്നിവിടങ്ങളിലേക്കുള്ള പ്രാദേശിക സന്ദർശനത്തിന്റെ ഭാഗമായാണ് അരാഗ്ചി പാകിസ്താനിൽ എത്തുക.
വെള്ളിയാഴ്ച വൈകുന്നേരം ഒരു ചെറിയ ചർച്ചാ സംഘത്തോടൊപ്പം ഇസ്ലാമാബാദിൽ എത്തുന്ന അരാഗ്ചി യുഎസുമായി പുതിയ ഘട്ട സമാധാന ചർച്ചകൾ നടത്താൻ സാധ്യതയുണ്ട് എന്ന് ഒരു ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സുരക്ഷാ സംഘം ഇതിനകം തന്നെ ചർച്ചകൾക്കായി പാകിസ്താനിൽ എത്തിയിട്ടുണ്ട്.
നേരത്തെ നടന്ന ആദ്യഘട്ട ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താത്ത സാഹചര്യത്തിൽ, ഒരു വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ശ്രമമാണിത്. മേഖലയിലെ സമാധാനം വീണ്ടെടുക്കുന്നതിനായി റഷ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായും ഇറാൻ ആശയവിനിമയം നടത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാൻ ഈ നയതന്ത്ര ഇടപെടലുകൾ വഴി സാധിക്കുമെന്നാണ് വിവരം.
‘ഈ സന്ദർശനത്തിന്റെ ലക്ഷ്യം ഉഭയകക്ഷി കൂടിയാലോചനകൾ നടത്തുക, മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുക, ഇറാനെതിരെ അമേരിക്കയും ഇസ്രായേൽ ഭരണകൂടവും അടിച്ചേൽപ്പിച്ച യുദ്ധത്തിന്റെ ഏറ്റവും പുതിയ സാഹചര്യം വിലയിരുത്തുക എന്നിവയാണ്.’ എന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ചർച്ചകൾക്കായി യുഎസിന്റെ ലോജിസ്റ്റിക്‌സ് ആൻഡ് സെക്യൂരിറ്റി ടീം ആണ് ഇസ്ലാമാബാദിൽ എത്തിയിട്ടുള്ളത്. അബ്ബാസ് അരാഗ്ചിയിൽ നിന്ന് തനിക്ക് ഒരു ഫോൺ കോൾ ലഭിച്ചതായും അവർ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും യുഎസ്-ഇറാൻ വെടിനിർത്തലിനെക്കുറിച്ചും കാഴ്ചപ്പാടുകൾ പങ്കുവെച്ചതായും പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ അവകാശപ്പെട്ടു.
ഏപ്രിൽ 11, 12 തീയതികളിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകളുടെ ആദ്യ ഘട്ടം, ഒരു വഴിത്തിരിവുണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സംഘർഷങ്ങൾ ലഘൂകരിക്കാനും മറ്റൊരു റൗണ്ട് ചർച്ചയ്ക്കുള്ള സാധ്യതകൾ പുനരുജ്ജീവിപ്പിക്കാനുമായി ആതിഥേയരായ പാകിസ്താൻ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കി വരികയാണ്.

