ട്രംപും വാന്‍സും ഫസ്റ്റ് ലേഡിയും സുരക്ഷിതരെന്ന് അറിഞ്ഞതില്‍ ആശ്വാസം’; അക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വാഷിങ്ടണിലെ ഹോട്ടലില്‍ വെടിവെപ്പില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഡോണള്‍ഡ് ട്രംപും ജെ ഡി വാന്‍സും ഫസ്റ്റ് ലേഡിയും സുരക്ഷിതരെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്ന് മോദി വ്യക്തമാക്കി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വെടിവെപ്പ് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന് ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമി 45 മീറ്റര്‍ അകലെയാണ് വെടിയുതിര്‍ത്തതെന്നും അത്താഴ വിരുന്ന് നടന്ന ഹാളില്‍ നിന്നും ഏറെ അകലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
വിരുന്നു നടന്ന സ്ഥലത്തേക്ക് ആയുധവുമായി അക്രമിയെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നാണ് ട്രംപ് പറയുന്നത്. സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരേയും അതിവേഗം ഒഴിപ്പിച്ചു – ട്രംപ് വ്യക്തമാക്കി.
വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്നും ട്രംപ് പറഞ്ഞു. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സിന്റെ അത്താഴ വിരുന്നിടെ, വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ ബാള്‍റൂമിന് പുറത്താണ് വെടിവെപ്പ് ഉണ്ടായത്.ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പിന്നാലെ ട്രംപിനെ സുരക്ഷിതയിടത്തേക്ക് മാറ്റി. തോക്കുധാരി സുരക്ഷാപരിശോധന മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവച്ചയാള്‍ കസ്റ്റഡിയിലെന്ന് എഫ്ബിഐ വ്യക്തമാക്കി. പ്രഥമവനിതയും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരെന്നും ട്രംപ് പറയുന്നു.
അക്രമി ഹില്‍ട്ടണ്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് വാഷിങ്ടണ്‍ ഡി സി പൊലീസ് മേധാവി ജെഫ്രി കരോള്‍ പറഞ്ഞു. അക്രമി താമസിച്ച മുറി സീല്‍ ചെയ്തുവെന്നും അകത്ത് എന്തെല്ലാം ഉണ്ടെന്ന് പരിശോധിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി. അക്രമിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നും ജെഫ്രി കരോള്‍ വ്യക്തമാക്കി.

