KSDLIVENEWS

Real news for everyone

പെൻ്റഗണുമായിട്ടുള്ള കരാറില്‍ നിന്നും പിന്മാറണം; ഗൂഗിളിനോട് ആവശ്യവുമായി ജീവനക്കാര്‍

SHARE THIS ON

യു.എസ് മിലിറ്ററിയുമായി സങ്കേതിക കൈമാറ്റം നടത്തുന്ന ഡീലില്‍ നിന്നും ഗൂഗിളിനോട് പിന്മാറാൻ ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം.

മിലിറ്ററിയുടെ രഹസ്യ ജോലികള്‍ക്കായി കമ്പനിയുടെ എഐ സങ്കേതിക വിദ്യ ഉപയോഗിക്കുന്നത് തടയണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈയ്ക്ക് ജീവനക്കാർ കത്തയച്ചു. ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്‌ ഗൂഗിളിൻ്റെ ഉന്നതതലത്തിലുള്ള ഡീപ്പ് മൈൻഡ് എ ഐയിലെ അടക്കം 600-ലധികം ജീവനക്കാർ ഒപ്പിട്ട് സമർപ്പിച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രഹസ്യ സൈനിക പദ്ധതികള്‍ക്കായി ഒരു തവണ സങ്കേതിക വിദ്യ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അവ എങ്ങനെ ഉപയോഗിക്കുന്നു എന്നു ഗൂഗിള്‍ പ്രതിനിധികള്‍ക്ക് പോലും കണ്ടെത്താൻ സാധിക്കില്ലെന്നാണ് ജീവനക്കാരുടെ വാദം.

മിലിറ്ററിയുടെ നിരീക്ഷണങ്ങള്‍ക്കുള്ള ആയുധമായി തങ്ങളുടെ സങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ ഉത്കണ്ഠയും അവർ പങ്കുവെച്ചു. ഗവണ്‍മെൻ്റുമായിട്ടുള്ള എല്ലാ രഹസ്യ കരാറുകളും നിരസിക്കുന്നതായിരിക്കും ഇത്തരം ദോഷകരമായ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നതില്‍ നിന്നും ഗൂഗിളിനെ പിന്തിരിപ്പിക്കാനുള്ള മാർഗമെന്നും കത്തില്‍ പറഞ്ഞു.’മനുഷ്യരാശിയ്ക്ക് ഉപയോഗപ്പെടുന്ന കാര്യങ്ങള്‍ക്ക് എഐ ഉപയോഗിക്കുന്നത് കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, അല്ലാതെ മനുഷ്യത്വരഹിതവും മാരകവുമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാനല്ല’ അവർ കൂട്ടിച്ചേർത്തു. എതിരാളികളായ ഓപ്പണ്‍ എഐ ചെയ്തത് പോലെ പെൻ്റഗണുമായി ഗൂഗിള്‍ ഒരു രഹസ്യ കരാറിനുള്ള നീക്കത്തിലാണ് എന്ന റിപ്പോർട്ട് പുറത്തു വന്നതിൻ്റെ പിന്നാലെയാണ് സമരം.

യുദ്ധക്കളത്തില്‍ എത്തിയാല്‍ പിന്നെ ടെക് കമ്പനികള്‍ക്ക് തങ്ങളുടെ സങ്കേതിക വിദ്യമേലുള്ള നിയന്ത്രണം എത്രത്തോളമായിരിക്കും എന്നതിനെ കുറിച്ചുള്ള ചർച്ചകള്‍ നടക്കുന്നതിനിടെയാണിത്. നിയമാനുസൃതമായ കാര്യങ്ങള്‍ക്കേ എ ഐ ഉപയോഗിക്കൂ എന്നാണ് പെൻ്റഗണിൻ്റെ വാദമെങ്കിലും പലരും ഇതില്‍ സംശയം ഉയർത്തുന്നുണ്ട്. ആന്ത്രോപികുമായി പെൻ്റഗണ്‍ നടത്തിയ കരാറില്‍ ‘മാസ് സർവേലെൻസിനും കില്ലർ റോബോട്ടിനുമായി’എഐ ഉപയോഗിക്കരുത് എന്ന വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. ആന്ത്രോപികിനെ സപ്ലൈ ചെയിൻ റിസ്ക് എന്ന് വിശേഷിപ്പിച്ചു കൊണ്ട് റിമൂവ് ചെയ്താണ് പെൻ്റഗണ്‍ ഈ ആവശ്യത്തോട് പ്രതികരിച്ചത്.

2018 ലാണ് ഇതിനു മുമ്പ് ഇത്തരത്തിലൊരു സമരം ഗൂഗിളില്‍ നടന്നത്. ഡ്രോണ്‍ ദൃശ്യങ്ങളിലെ വസ്തുക്കള്‍ എഐ ഉപയോഗിച്ച്‌ തിരിച്ചറിയുന്നതിനുള്ള പ്രോജക്റ്റില്‍ നിന്നും കമ്പനിയെ പിന്തിരിപ്പിക്കാനായിരുന്നു സമരം. തുടർന്ന് ആയുധങ്ങള്‍ക്കായിട്ടോ നിരീക്ഷണത്തിനോ എഐ ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍ പ്രസ്താവിച്ചു. എന്നാല്‍ 2023ല്‍ കമ്പനി ഇതു പിൻവലിക്കുകയും ഡിഫൻസ് ഡിപ്പാർട്ട്മെൻ്റിനായി ശക്തമായ ജെമിനി എഐ ഉപയോഗിക്കുന്നതിനുള്ള കരാറില്‍ കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ ഒപ്പിട്ടതായും ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!