പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുവേന്ദുവിൻ്റെ ഏറ്റവും അടുത്ത അനുയായി കൂടിയായ ചന്ദ്രനാഥ് റഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി മധ്യംഗ്രാമിൽ വച്ചാണ് ചന്ദ്രനാഥിന് വെടിയേറ്റത്. കാറിൽ സഞ്ചരിക്കവെ അക്രമികൾ പിന്തുടർന്നെത്തി വെടിവയ്ക്കുകയായിരുന്നു. കൊലയ്ക്കുപിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി സർക്കാർ ചുമതലയേറ്റാൽ കുറ്റവാളികളെ ഇല്ലാതാക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലെ ദോഹാരിയ മേഖലയിലെ റോഡിൽ വച്ചാണ് ചന്ദ്രനാഥിന് വെടിയേറ്റത്. ബംഗാളിൽ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷസാഹചര്യം ഇതോടെ കൂടുതൽ രൂക്ഷമാവുകയാണ്. കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിനെ ഒരു കാറും ബൈക്കും പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ കാർ ചന്ദ്രനാഥിന്റെ വാഹനത്തെ മറികടന്ന് തടഞ്ഞു. ഈ സമയത്ത് ബൈക്കിലെത്തിയ അക്രമികൾ തൊട്ടടുത്തുവന്ന് വെടിയുതിർക്കുകയായിരുന്നു. നാല് റൗണ്ട് വെടിയുണ്ടകളാണ് പ്രയോഗിച്ചത്. നെഞ്ചിലും വയറിലും തലയിലുമാണ് അക്രമികൾ വെടിവച്ചത്.

