റെയിൽവേ ഗേറ്റിൽ വാഹനം ഇടിക്കൽ: ഇനി മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കും; ലൈസൻസ് സസ്പെൻഡ് ചെയ്യും

പാലക്കാട്: റെയിൽവേ ഗേറ്റുകളിൽ വാഹനങ്ങൾ ഇടിക്കുന്ന സംഭവങ്ങളിൽ ഇനി മുതൽ മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കും. സംഭവത്തിന്റെ ഗൗരവമനുസരിച്ച്, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ആണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജുവിന്റെ നിർദേശം. വലിയ വാഹനങ്ങളാണെങ്കിൽ ബാഡ്ജും സസ്പെൻഡ് ചെയ്യും. റെയിൽവേ സംരക്ഷണസേനയുടെ (ആർപിഎഫ്) നിരന്തര ആവശ്യമനുസരിച്ചാണ് വകുപ്പിന്റെ തീരുമാനം. ദക്ഷിണ റെയിൽവേയുടെ നിർദേശത്തിൽ തമിഴ്നാട്, കർണാടക സർക്കാരുകൾ വിഷയത്തിൽ നേരത്തേ നടപടി സ്വീകരിച്ചിരുന്നു.
ഗേറ്റുകളിൽ വാഹനമിടിക്കുന്ന സംഭവങ്ങളിൽ നടപടിക്കു വകുപ്പിനു നിലവിൽ സംവിധാനമില്ലായിരുന്നു. ലൈൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് റെയിൽവേ നിയമത്തിലും വകുപ്പില്ല. ഇനിയങ്ങോട്ട് ഇത്തരം അപകടങ്ങളിൽ ആർപിഎഫ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മോട്ടർ വാഹന വകുപ്പിന്റെ നടപടികൾ.
അടച്ചതും തുറന്നതുമായ ഗേറ്റുകളിൽ വാഹനങ്ങൾ ഇടിക്കാറുണ്ടെന്ന് ആർപിഎഫ് അധികൃതർ പറയുന്നു. റെയിൽവേ സുരക്ഷാ നിയമമനുസരിച്ച് അടച്ചിട്ട ഗേറ്റിൽ വാഹനം ഇടിക്കുന്ന സംഭവങ്ങളിൽ ജാമ്യമില്ലാത്ത വകുപ്പനുസരിച്ചാണു കേസെടുക്കുക. അഞ്ചു വർഷം വരെ തടവാണ് ശിക്ഷ ലഭിക്കുക. വാഹനം മനഃപൂർവം ഇടിപ്പിച്ചതാണെന്നു തെളിയുന്ന കേസുകളിൽ ഡ്രൈവർക്ക് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. പ്രശ്നത്തിൽ ഇടപെടുന്ന ഗേറ്റിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തും. ഗേറ്റിൽ വാഹനമിടിച്ചു റെയിൽവേയ്ക്കുണ്ടാകുന്ന നഷ്ടം വാഹന ഉടമയിൽ നിന്ന് ഈടാക്കും. ഗേറ്റിലെ റെയിൽവേ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം, ഗേറ്റിനുണ്ടായ തകരാറുകൾ, ഇടിയെത്തുടർന്ന് ട്രെയിനുകൾ നിർത്തിയിടേണ്ടിവന്നതുമായി ബന്ധപ്പെട്ട നഷ്ടം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പിഴത്തുക കണക്കാക്കുക.

