KSDLIVENEWS

Real news for everyone

മകളുടെ വിവാഹത്തിന് കാത്തുനിന്നില്ല; വീടിനടിക്കാനുള്ള പെയിന്റ് വാങ്ങി വരുംവഴി അമ്മ കാറിടിച്ച് മരിച്ചു

SHARE THIS ON

പാലക്കാട്: തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ കണ്ണാടി വടക്കുമുറിയിൽ കാർനടയാത്രിക കാറിടിച്ച് മരിച്ചു. വടക്കുമുറി സ്വദേശി വി. ശാന്ത(കനകം-50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നരയോടെ ദേശീയപാത മുറിച്ചുകടന്ന് റോഡിന് വശം ചേർന്നുനടക്കുമ്പോഴാണ് കാർ പിന്നിൽവന്നിടിച്ചത്. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടിച്ച കാറും ഓടിച്ച കരിങ്കരപ്പുള്ളി സ്വദേശി പ്രശാന്തിനെയും ടൗൺ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

പൂവ്വക്കോട് അങ്കണവാടിക്ക് സമീപമാണ് ശാന്തയുടെ വീട്. അടുത്ത വ്യാഴാഴ്ച മകളുടെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങിന് മുൻപ് വീടിന് പെയിന്റ് അടിക്കാൻ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പാലക്കാട് ആശുപത്രിയിലെത്തി സ്ഥിരമായി കഴിക്കുന്ന മരുന്ന് വാങ്ങി തിരികെ വരുംവഴിയാണ് പെയിന്റ് കടയിൽകയറിയത്.

വടക്കുംമുറി ജങ്ഷനിലുള്ള കടയിൽനിന്ന് പെയിന്റ് വാങ്ങി ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ദേശീയപാത മുറിച്ചുകടന്ന് നടക്കുന്നതിനിടെയാണ് അപകടം. കാർ ഗുരുവായൂരിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്നു.

ഹൈവേ പോലീസ് അറിയിച്ചതിനെത്തുടർന്ന് ദേശീയപാതാ അതോറിറ്റിയുടെ ആംബുലൻസിൽ ഇവരെ ആശുപത്രിയിലെത്തിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോവിഡ് കാലത്താണ് ശാന്തയുടെ ഭർത്താവ് മരിച്ചത്. ലൈഫ് ഭവനപദ്ധതിയിൽ പണിത വീട്ടിൽ മൂന്നു പെൺമക്കളുമായി താമസിച്ചുവരികയായിരുന്നു. തൊഴിലുറപ്പ് പണിയിൽനിന്നുള്ള വരുമാനം കൊണ്ടാണിവർ ജീവിക്കുന്നത്. ബന്ധുക്കളുടെ കൂടി സഹായത്തോടെയാണ് രണ്ടു മക്കളെ വിവാഹം കഴിപ്പിച്ചത്. ഇളയ മകളുടെ വിവാഹനിശ്ചയമാണ് നടക്കാനിരുന്നത്. വടക്കുമുറിയിൽതന്നെയുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇളയ മകൾ. ജോലിയുടെ ഭാഗമായുള്ള യോഗത്തിനായി തൃശ്ശൂരിലേക്ക് പോയ മകളെ അമ്മ അപകടത്തിൽപ്പെട്ട വിവരം അറിയിച്ച് വിളിച്ചുവരുത്തുകയായിരുന്നു.

ഭർത്താവ്: പരേതനായ മുരളി. മക്കൾ: നീതു, തുളസി, നിത്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!