ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വീട് മരണവീടായി; വരന്റെ വിയോഗത്തിൽ സങ്കടമടങ്ങാതെ നാട്

പുളിക്കൽ: ഇന്നു നടക്കേണ്ടിയിരുന്ന തന്റെ വിവാഹകർമത്തിൽ പങ്കെടുക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ ക്ഷണിച്ച് കാത്തിരിക്കുകയായിരുന്നു കൊട്ടപ്പുറം നവരികുത്ത് തച്ചറമ്പൻ ഇർഫാൻ (26). ഇന്നലെ കൊട്ടപ്പുറത്തെ വീട്ടിലേക്ക് മുനവ്വറലി തങ്ങളെത്തി ഇർഫാന്റെ മൃതദേഹത്തിൽ പച്ചപ്പതാക പുതപ്പിച്ച് പ്രാർഥന നടത്തിയപ്പോൾ, അവിടെ തടിച്ചു കൂടിയവരുടെയെല്ലാം മനസ്സ് വിങ്ങി. നിയുക്ത എംഎൽഎ ടി.പി.അഷ്റഫലിയും ലീഗ് നേതാക്കളും കൂടെയുണ്ടായിരുന്നു. സന്തോഷമെത്തേണ്ട വീട്ടിൽ സങ്കടം നിറഞ്ഞു.
രണ്ടാഴ്ച മുൻപാണ് ഇർഫാന് പനി ബാധിച്ചത്. ആദ്യം നാട്ടിലെ ഡോക്ടറെ കാണിച്ചിരുന്നു. പനി കൂടിയതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിലും വിവാഹത്തിന് ആളുകളെ ക്ഷണിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. പിന്നീടതു ന്യൂമോണിയയായി. ഒരാഴ്ചയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒരാഴ്ചയായി അവിടെ ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാവിലെയാണ് അന്ത്യം. മുസ്‌ലിം യൂത്ത് ലീഗ് തലേക്കര ശാഖാ വൈസ് പ്രസിഡന്റ് ആയിരുന്നു ഇർഫാൻ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തലേക്കര ജുമാമസ്ജിദിൽ കബറടക്കം നടത്തി.

