ഇനി പരിധിയില്ലാതെ ഇന്ധനം വാങ്ങാം; വാണിജ്യ ആവശ്യങ്ങൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രം

ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി ഘട്ടത്തിൽ ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലായ് ഒന്ന് മുതൽ ഒഴിവാക്കിയതായി സർക്കാർ അറിയിച്ചു.
പ്രദേശത്തെ സംഘർഷാവസ്ഥ ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുകയും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്ക ഉയരുകയും ചെയ്തതോടെയാണ് സർക്കാർ ജൂൺ മാസത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഒരു ഉപഭോക്താവിനോ വാഹനത്തിനോ ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ എന്നായിരുന്നു ഉത്തരവ്.
ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെയും മൊത്തവിതരണ കേന്ദ്രങ്ങളിലെയും ഇന്ധന വിലയിലുണ്ടായിരുന്ന അന്തരമാണ് ഇത്തരം നിയന്ത്രണങ്ങളിലേക്ക് നയിച്ചത്. വൻകിട ഉപഭോക്താക്കൾക്ക് നൽകിയിരുന്ന വിലയേക്കാൾ ലിറ്ററിന് 40 രൂപയോളം കുറവായിരുന്നു ചില്ലറ വിൽപ്പന വില. റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഡീസലിന് വില കുറവായിരുന്നതിനാൽ വാണിജ്യ ഉപഭോക്താക്കൾ മൊത്തവിതരണ കേന്ദ്രങ്ങൾ ഒഴിവാക്കി ഇവിടേക്ക് മാറിയിരുന്നു.
നിലവിൽ സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഗതാഗത കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇനി മുതൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് നിയന്ത്രണങ്ങളില്ലാതെ ഇന്ധനം വാങ്ങാനാകും.

