പോക്സോ കേസിൽ 83 ദിവസം ജയിലിൽ; നാലരവർഷം പൊതുസമൂഹത്തിന് മുന്നിൽ പ്രതിയായ മമ്മദ് കുറ്റവിമുക്തൻ

പോക്സോ കേസിൽ 83 ദിവസം ജയിലിൽ കിടക്കുകയും നാലര വർഷം സമൂഹത്തിനു മുൻപിൽ കുറ്റവാളിയായി ജീവിക്കേണ്ടിയും വന്ന ഗൃഹനാഥനെ കൊയിലാണ്ടി പോക്സോ കോടതി കുറ്റവിമുക്തനാക്കി. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ മമ്മദിനാണ് ഒടുവിൽ നീതി ലഭിച്ചത്.
2022 മാർച്ചിലാണ് മമ്മദിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 83 ദിവസം റിമാൻഡിൽ കഴിയേണ്ടി വന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടിൽ പോകാനായില്ല. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നുവെന്നു കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കോടതി മമ്മദിനെ വെറുതെ വിട്ടത്.
മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. ഫോറൻസിക് പരിശോധനാ റിപ്പോർട്ടും നിർണായകമായി. ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകനായ കെ പി പ്രബീഷ് കുമാറാണ് ഇ കെ മമ്മദിനുവേണ്ടി കോടതിയിൽ ഹാജരായത്.

