ആദ്യം ആസിഡ് ഒഴിച്ചു ; പിന്നീട് പെട്രോളൊഴിച്ച് ജീവനോടെ തീകൊളുത്തി ; മുംബൈയിൽ 22 കാരിയായ പെൺകുട്ടിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി

മുംബൈ : മുംബൈയില്‍ 22കാരിയായ പെണ്‍കുട്ടിയെ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി. യുവതിയുടെ ദേഹത്ത് ആദ്യം ആസിഡ് ഒഴിച്ച 25കാരന്‍ പിന്നീട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു . 16 മണിക്കൂര്‍ മരണത്തോട് മല്ലിട്ടതിനു ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന അവസ്ഥയില്‍ കണ്ടെത്തിയത് . പൂനെയില്‍ നിന്ന് ദീപാവലി ആഘോഷങ്ങള്‍ക്കായി സ്വന്തം നാട്ടിലേക്ക് ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെയാണ് ആക്രമണം നടന്നത് . ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ 25കാരനായ കാമുകന്‍ അവിനാഷ് രജുരെ ഒറ്റപ്പെട്ട സ്ഥലത്ത് ബൈക്ക് നിര്‍ത്തി 22കാരിയായ സവിത്ര അങ്കുള്‍ക്കറിനെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും യുവതി എതിര്‍ത്ത് നിന്നു . ഇതേതുടര്‍ന്നാണ് അവിനാഷ് ആസിഡ് ഒഴിച്ചത് . ആസിഡ് വീണ് പൊള്ളിയ സവിത്ര സഹായത്തിനായി അലറിവിളിച്ചു . ഇതേ തുടര്‍ന്ന് ബൈക്കിലെ പെട്രോള്‍ കുപ്പിയില്‍ ശേഖരിച്ച അവിനാഷ് അത് കാമുകിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു . യുവതിയെ വഴിയരികിലെ ഒരു കുഴിയിലേക്ക് തള്ളിയിട്ട ശേഷം ഇയാള്‍ അവിടെ നിന്ന് കടന്നു കളഞ്ഞു . ഇയാള്‍ ഒളിവിലാണ് .ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ആടു മേയ്ക്കാന്‍ പോയ ഒരാളാണ് യുവതിയെ കണ്ടെത്തിയത് . ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആസിഡ്, പെട്രോള്‍ എന്നിവ കൊണ്ട് യുവതിക്ക് 50 ശതമാനത്തോളം പൊള്ളല്‍ ഏറ്റിരുന്നു . യുവതിയും കാമുകനും പൂനെയില്‍ ഒരുമിച്ച് കഴിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത് . ഒളിവില്‍ പോയ കാമുകനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ട് .

