ഇനി പ്രകൃതിവാതകം കുഴലിൽ; കൊച്ചി-മംഗളൂരു കുഴൽ സമ്പൂര്‍ണ കമ്മിഷനിങ് ഉടന്‍

തൃശ്ശൂർ • കാസർഗോഡ് • ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്ചതന്നെ കുഴലിലൂടെ പ്രകൃതിവാതകമൊഴുകുന്നതോടെ കൊച്ചിമുതൽ മംഗളൂരുവരെയുള്ള പ്രകൃതിവാതകക്കുഴൽ സമ്പൂർണ കമ്മിഷനിങ് നടക്കും.രണ്ടുമാസത്തോളമായി കാസർകോട്ട് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ പൈപ്പിടുന്നത് തടസ്സപ്പെട്ടിരുന്നു. ഇതോടെ, 24 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പിനു പകരം പുഴയിലൂടെ താൽകാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയത്. ഇതിനെ ഇരുകരകളിലെയും പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും.കൊച്ചിയിൽനിന്ന് തൃശ്ശൂർവഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാടാണ് പ്രധാന ജങ്ഷൻ. ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബെംഗളൂരു കുഴലും തുടങ്ങുന്നത്. ബെംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്-വാളയാർ പ്രകൃതിവാതകക്കുഴൽ ജനുവരിയോടെ കമ്മിഷൻ ചെയ്യും. ഗെയിൽ പ്രകൃതിവാതകക്കുഴൽ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടിയോളം രൂപ കിട്ടും.ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ തുരങ്കം നിർമിച്ച് 24 ഇഞ്ച് വ്യാസമുള്ള പൈപ്പ് കടത്താനായിരുന്നു പദ്ധതി. ചട്ടഞ്ചാലിൽ ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കുള്ള തൈര മാണിയടുക്കത്തുനിന്ന് തെക്ക് ചെങ്കളയിലെ ബേവിഞ്ചയിലേക്കു തുരങ്കം നിർമിച്ച് പൈപ്പ് കടത്തിവിട്ടെങ്കിലും ഇടയ്ക്ക് 540 മീറ്ററിൽ കുടുങ്ങി. ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം.പൈപ്പ് മുന്നോട്ടേക്കും പിന്നോട്ടേക്കും പോകാതായി. പദ്ധതി വൈകുന്നത് ഒഴിവാക്കാൻ താത്കാലികമായി പുതിയ ചെറിയ തുരങ്കം നിർമിച്ച് ആറിഞ്ച് പൈപ്പിടാൻ അധികൃതർ തീരുമാനിച്ചു. ഇൗ പൈപ്പിലൂടെ വാതകം കടത്തിവിട്ട് പദ്ധതി കമ്മിഷൻ ചെയ്തശേഷം വീണ്ടും വലിയ പൈപ്പ് തിരിച്ചെടുത്ത് തുരങ്കംവഴി കടത്തിവിടാനുള്ള പ്രവൃത്തി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.ഗെയ്ൽ കുഴലിൽനിന്ന് സിറ്റി ഗ്യാസ് വിതരണ കണക്ഷനെടുക്കാനായി വിവിധയിടങ്ങളിൽ ടാപ് ഓഫ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫിൽനിന്ന് കണക്ഷനെടുത്ത് 2016-ൽത്തന്നെ സിറ്റി ഗ്യാസ് വിതരണം തുടങ്ങി. തൃശ്ശൂർ ജില്ലയിൽ കുന്നംകുളം, പാലക്കാട് മലമ്പുഴ, മലപ്പുറം നറുകര, കോഴിക്കോട് ഉണ്ണികുളം, കണ്ണൂർ കൂടാളി, കാസർകോട് അമ്പലത്തറ എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസിനായുള്ള ടാപ് ഓഫ് ഉള്ളത്. അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും.തെക്കൻ ജില്ലകളിലേക്ക് തൽകാലം പ്രകൃതിവാതകക്കുഴലില്ല. പകരം ജില്ലാ അടിസ്ഥാനത്തിൽ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണശേഷി കൂടിയ എൽ.എൻ.ജി. പാക്കേജ് സ്റ്റേഷനുകൾ സ്ഥാപിച്ച് കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്രകൃതിവാതകം എത്തിക്കും.

