സൈബർ ആക്രമണങ്ങൾ തട യുന്നതിനുള്ള നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്‍റെ പേരില്‍ ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പു കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. അസത്യമായ കാര്യങ്ങളുപയോഗിച്ചുള്ള അധിക്ഷേപം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണു വകുപ്പിലുള്ളത്.
യൂ ട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തോടെയാണ് സൈബര്‍ കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചര്‍ച്ചയായത്.
അതേസമയം, സൈബര്‍ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിലുള്ള നിയമ ഭേദഗതിയോടെ എല്ലാ തരം മാധ്യമങ്ങളും നിയമത്തിന്‍്റെ പരിധിയിലായേക്കും. മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരില്‍ മാധ്യമത്തിനും ഉന്നയിക്കുന്ന വ്യക്തിക്കെതിരെയും കേസെടുക്കാന്‍ അവസരം ലഭിച്ചേക്കും.

