KSDLIVENEWS

Real news for everyone

വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല; സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്. -പിണറായി വിജയന്‍

SHARE THIS ON

തിരുവനന്തപുരം:കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തകർക്കാൻ ബിജെപിയും യുഡിഎഫും ഒന്നിച്ചു പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ യശസ്സ് തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിന്റെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്രഏജൻസികളും ഇടപെടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിന്റെ വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യവും പരസ്യവുമായ ധാരണയുണ്ട്. സർക്കാരിനെതിര കെട്ടിച്ചമക്കുന്ന ആരോപണങ്ങൾ, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജൻസികളെ ന്യായീകരിക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബിജെപിക്കു യുഡിഎഫിനും ഒരേ സ്വരമാണ്. ഒരു ഭിന്നതയും അവർ തമ്മിലില്ല. യുഡിഎഫ് നേതാക്കളിലൊരാൾപോലും ബിജെപിയെ വിമർശിക്കുന്നത് കേൾക്കാനില്ല. അത്ര വലിയ ആത്മബന്ധത്തിലാണവർ. കേരളത്തിൽ യുഡിഎഫിന്റെ ബാന്ധവം ബിജെപിയുമായി മാത്രമല്ല, ജമാ അത്തെ ഇസ്ലാമായുമായി പരസ്യബന്ധമുണ്ട്. ഇതിന് നേതൃത്വം കൊടുത്തത് മുസ്ലീം ലീഗാണ്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇതിന് ജനങ്ങൾ മറുപടി നൽകും.
ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാനാവുമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ബിജെപി സർക്കാർ രാജ്യത്ത് ഇപ്പോൾ നടപ്പിലാക്കുന്ന സാമ്പത്തിക നയം രാജ്യത്തെ മുച്ചൂടും മുടിക്കുന്നു. ബിജെപിയുടേതാണെന്ന് പറയുമ്പോഴും നേരത്തെ ഊ സാമ്പത്തിക നയത്തിന്റെ അവകാശികൾ കോൺഗ്രസാണ്. രണ്ട് കൂട്ടർക്കും ഒരേ നയമാണ്. ഒരു വ്യത്യാസവുമില്ല. ബിജെപിയടെ ഭരണം ഈ രാജ്യത്തെ അതിസമ്പന്നരായ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാവുകയാണ്. പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാവുന്നു. സാമ്പത്തിക മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തപ്പുകൊട്ടി കോൺഗ്രസും ലീഗും കൂടെ നിൽക്കുന്നു.
മതനിരപേക്ഷയുടെ സംരക്ഷണത്തിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. മതവർഗീയതയോട് കേരളത്തിന് വിട്ടുവീഴ്ചയില്ല. വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് എൽഡിഎഫിനില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ എൽഡിഎഫ് ഇല്ല, തലയുയർത്തി നെഞ്ചുവിരിച്ച് എൽഡിഎഫിന് ഇത് പറയാനാവും. കോവിഡ് കാലത്ത് കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായത് ഖജനാവ് നിറഞ്ഞുകവിഞ്ഞതുകൊണ്ടല്ല, പാവങ്ങളോടും സാധാരണക്കാരോടുമുള്ള പ്രതിബന്ധത നിറഞ്ഞു കവിഞ്ഞൊഴുകുന്നതുകൊണ്ടാണ്. അതാണ് എൽഡിഎഫിന്റെ പ്രത്യേകത.
തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു കേൾക്കുന്ന ഈ സർക്കാർ എന്ത് ചെയ്തുവെന്ന പതിവ് ചോദ്യം ഇത്തവണ ഉയർന്നിട്ടില്ല. അതിന്റെ അർഥമെന്താണ്. കേരള സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ കണ്ട യുഡിഎഫിനും ബിജെപിക്കും വിഭ്രാന്തിയിലായിരിക്കുകയാണ്. അതിനാലാണ് കാണുന്നതിനെയൊക്കെ വിമർശിച്ച് ഇരുകൂട്ടരും രംഗത്തെത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!