കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് അക്രമി; നിമിഷങ്ങള്‍ക്കകം വെടിവെച്ച് വീഴ്ത്തി ചൈനീസ് പോലീസ്

ബെയ്ജിങ്: സ്കൂളിൽ അതിക്രമം നടത്തുകയും സ്കൂൾ വിദ്യാർഥിയെ ബന്ദിയാക്കുകയും ചെയ്ത അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ കുൻമിങ്ങിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. അക്രമി വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികളെയാണ് ഇയാൾ ആക്രമിച്ചത്. ഏഴ് പേരെ കുത്തിപരിക്കേൽപ്പിച്ച ശേഷം സ്കൂളിന്റെ പ്രധാനകവാടത്തിന് മുന്നിൽ ഒരു കുട്ടിയെ ബന്ദിയാക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കത്തിവെച്ചാണ് പോലീസിനെയും മറ്റുള്ളവരെയും ഭീതിയിലാഴ്ത്തിയത്.
ഇതിനിടെ, ‘ഇത് സമൂഹത്തോടുള്ള പ്രതികാരമല്ലെന്നും തനിക്ക് പോലീസിനെ കൊല്ലണമെന്നും ഒരാളെ കൊല്ലാനാകുമെന്നും അക്രമി വിളിച്ചുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചൈനീസ് പോലീസിന്റെ സ്നൈപർമാർ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. അക്രമിക്ക് വെടിയേറ്റയുടൻ ബന്ദിയായിരുന്ന കുട്ടി ഓടിരക്ഷപ്പെട്ടു. ചടുലവേഗത്തിൽ പോലീസ് ഉദ്യോഗസ്ഥരും ഇയാളെ വളഞ്ഞു.
അക്രമിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ആക്രമണത്തിന് പിന്നിലെ കാരണമോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനിടെ, കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

