യുഎഇയില്‍ ഇനി വാക്സിന് മുതിര്‍ന്ന പൗരന്മാര്ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രം

ദുബായ് : യുഎഇയിൽ ഹെൽത്ത് ഡിപാർട്മെന്റിന് കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇനിമുതൽ മുതിർന്ന പൗരന്മാർക്കും സാരമായ രോഗങ്ങൾ ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും മാത്രമായിരിക്കും കോവിഡ് വാക്സിൻ നൽകുക. ഹൃദയ സംബന്ധമായ രോഗമുള്ളവർ, പ്രമേഹ രോഗബാധിതർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ എന്നിവരാണ് രോഗികളുടെ പട്ടികയിൽപെടുക.
ഞായറാഴ്ച മുതൽ ഇത് നിലവിൽ വന്നതായി യു.എ.ഇ ആരോഗ്യ വിഭാഗം അറിയിച്ചു. മുൻകൂട്ടി ബുക് ചെയ്യാതെ ഇത്തരക്കാർക്ക് വാക്സിൻ സ്വീകരിക്കാം. ആറാഴ്ചയ്ക്കു ശേഷമായിരിക്കും മറ്റുള്ളവർക്ക് വാക്സിൻ നൽകുക. എല്ലാ എമിറേറ്റുകൾക്കും ഇത് ബാധകമാണ്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടുന്ന മറ്റുള്ളവർ അവർക്ക് നൽകിയ സമയത്ത് വാക്സിനെടുക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
ഇതിനിടെ അബുദാബിയിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പാർട്ടികൾക്കും ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്കേർപെടുത്തി. വിവാഹ ആഘോഷങ്ങളിലും കുടുംബ സംഗമങ്ങളിലും 10 പേരിൽ കൂടുതൽ പാടില്ല.
ഷാർജയിലും കോവിഡ് നിയന്ത്രണങ്ങളുണ്ട്. പൊതു പരിപാടികളിൽ 20 പേരിൽ കൂടുതൽ പാടില്ല, നാല് മീറ്ററിലധികം അകലം പാലിക്കണം എന്നതുൾപ്പെടെയുള്ള നിയയന്ത്രണങ്ങൾ ഷാർജ പ്രഖ്യാപിച്ചു. കൈകൊടുക്കാനോ കെട്ടിപിടിക്കാനോ പാടില്ല. മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണം എന്നും നിബന്ധനയിൽ പറയുന്നു.

