ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹം കണ്ടെത്തിയെന്ന് പോലീസ്, രക്ഷാപ്രവര്‍ത്തനത്തിന് U.N. സഹായവാഗ്ദാനം

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല അടർന്നുവീണതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ 14 മൃതദേഹങ്ങൾ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു. തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തിൽ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്
154 പേരെ കാണാനില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഒപ്പംതന്നെ 25 പേരെ രക്ഷപ്പെടുത്തിയെന്നും വിവരം പുറത്തുവരുന്നുണ്ട്. 13 ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടുതുരങ്കങ്ങളിലായി നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ തപോവൻ തുരങ്കത്തിലാണ് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുളള ദൗത്യം പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ഏഴുമണി മുതൽ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചിരുന്നു. മണ്ണിനടിയിൽപെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ചവരെയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയർന്നതും ദുർഘടമായ കാലാവസ്ഥയും കഴിഞ്ഞിദിവസം രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഉത്തരാഖണ്ഡ് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടേയും കാണാതായവരുടെയും കുടുംബാംഗങ്ങളെയും ഇന്ത്യയെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അനുശോചനം അറിയിച്ചതായി യു.എൻ. സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു

