രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
രഹ്ന ഫാത്തിമയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബി.ജെ.പി നേതാവ് രാധകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് രഹ്ന ഫാത്തിമയുടെ വാദം.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി.
സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്തെങ്കിലും ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏർപ്പെടുത്തിയ മറ്റ് നിബന്ധനകൾ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.

