രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളില്ല- കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം ദുർബലമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് വാക്സിനേഷൻ പരിപാടി നാലാം ആഴ്ചയിലേക്ക് കടന്നതോടെയാണ് മരണനിരക്ക് കുറയുന്നത്. ജനുവരി 16 ന് ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചവർക്ക് ഫെബ്രുവരി 13 മുതൽ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും.
ജനുവരി 16നാണ് രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾക്കാണ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
രാജ്യത്ത് ഇതുവരെ 60,35,660 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി പറഞ്ഞിരുന്നു. 54,12,270 ആരോഗ്യപ്രവർത്തകരും 6,23,390 മുൻനിര പ്രവർത്തകരും വാക്സിൻ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

