യൂത്ത് ലീഗ് ഫണ്ട് വെട്ടിപ്പ്: ലീഗ് നേതാക്കള്‍ പങ്ക്പറ്റിയത് കൊണ്ടാണോ ഈ മൗനം-നാഷണൽ യൂത്ത് ലീഗ്

യൂത്ത് ലീഗ് ഫണ്ട് വെട്ടിപ്പ്: ലീഗ് നേതാക്കള്‍ പങ്ക്പറ്റിയത് കൊണ്ടാണോ ഈ മൗനം-നാഷണൽ യൂത്ത് ലീഗ്
കോഴിക്കോട്: കത്വ, ഉന്നാവോ സഹായ ഫണ്ടില്‍ പി കെ ഫിറോസും സി കെ സുബൈർ ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് സംസ്ഥാന ദേശീയ ഭാരവാഹികളില്‍ ചിലര്‍ വെട്ടിപ്പ് നടത്തിയെന്ന യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ലീഗ് നേതാക്കള്‍ മൗനം വെടിയണമെന്നും നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു പ്രസിഡന്റ് അഡ്വ ഷെയ്ഖ് ഹനീഫ്, സെക്രട്ടറി ഹനീഫ് പി എച്ച്, ട്രഷറർ സിദ്ദിഖ് ചേരങ്കൈ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് അറിയിച്ചത്, ഹൈദരലി തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലിയുടെ അഭിപ്രായം ഇതു സംബന്ധിച്ച് പൊതുസമൂഹത്തിന്റെ സംശയം ബലപ്പെടുത്തിയിരിക്കുകയാണ്. ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമ സഹായം ഉറപ്പാക്കാനുമായി സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകള്‍ക്കു കൈമാറാതെ മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളില്‍ ചിലര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ വിനിയോഗിച്ചിരിക്കുകയാണെന്നും ഇതു സംബന്ധിച്ച കണക്കു പോലും വ്യക്തമാക്കിയിട്ടെല്ലെന്നുമാണ് യൂസഫ് പടനിലം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇത് ശരിവെക്കുന്ന തരത്തിൽ ആയിരുന്നു പിന്നീട് മുഹീൻ അലി തങ്ങളുടെയും കേസ് നടത്തിയ അഭിഭാഷക ദീപിക സിംഗ് രാജാവത്തിന്റെയും അഭിപ്രായം, ഒരുരൂപ പോലും കൈപറ്റാത്ത കേസിൽ കേരളത്തിൽ പണപ്പിരിവ് നടന്നെന്ന അറിവ് ആശ്ചര്യം ഉണ്ടാക്കുന്നു എന്നായിരുന്നു അഭിഭാഷക ദീപികയുടെ നിലപാട്, വിദേശ നാടുകളില്‍ നിന്നടക്കം വ്യാപകമായി നടത്തിയ പണപ്പിരിവിനു പുറമേ 2018 ഏപ്രില്‍ 20 ന് വെള്ളിയാഴ്ച മുസ്ലിം പള്ളികളില്‍ നടത്തിയ ഏകദിന ഫണ്ട് സമാഹരണത്തിലൂടെ വന്‍തുകയാണ് പിരിച്ചെടുത്തത്. ഈ തുക അവകാശികള്‍ക്കു നല്‍കിയിട്ടില്ല. പി കെ ഫിറോസ് നയിച്ച 2019 ലെ യുവജന യാത്രയുടെ കടം വീട്ടുന്നതിന് ഈ ഫണ്ടില്‍ നിന്നും 15 ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിച്ചെന്ന യൂസഫിന്റെ വെളിപ്പെടുത്തല്‍ ലജ്ജിപ്പിക്കുന്നതാണ്. യൂത്ത് ലീഗും ലീഗും സമൂഹത്തെ രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമായും ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരണമാണ് പുറത്തുവരുന്നത്. പിച്ച ചട്ടിയില്‍ കൈയിട്ടു വാരിയ അത്യന്തം ഹീനമായ നടപടിയാണിത്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പൊതുസമൂഹത്തിന്റെ ആശങ്ക ദൂരീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവണമെന്നും സമാഹരിക്കപ്പെട്ട തുക അര്‍ഹതപ്പെട്ട കൈകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

