ഷാജിയ്ക്കു ഉറച്ച സീറ്റ്; കാസർഗോഡ് ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി

കാസര്‍കോട് മണ്ഡലത്തില്‍ കെ.എം.ഷാജി മല്‍സരിക്കാന്‍ വരുന്നതിനെതിരെ ജില്ലാ മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അതൃപ്തി. ഷാജിക്ക് ഉറച്ച സീറ്റെന്ന നിലയില്‍ കാസര്‍കോട് മണ്ഡലം നല്‍കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.
ലീഗിന്റെ കൊടിക്കീഴില്‍ ആരെ മല്‍സരിപ്പിച്ചാലും ജയിക്കുന്ന മണ്ഡലം. അത്രയ്ക്ക് ആത്മവിശ്വസമുള്ള കാസര്‍കോട് മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് മറ്റൊരാളെ പരിഗണിക്കുന്നതിന് എതിരെയാണ് ജില്ലാ നേതാക്കള്‍ക്ക് ഇടയില്‍ അമര്‍ഷം പുകയുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ലയ്ക്കാണ് ആദ്യം സാധ്യത കല്പ്പിച്ചിരുന്നത്. പിന്നീട് എന്‍.എ.നെല്ലിക്കുന്നിന് വീണ്ടുമൊരു അവസരം കൂടി നല്‍കണമെന്നും പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. രണ്ടുതവണ വിജയിച്ച നെല്ലിക്കുന്ന് വീണ്ടും മല്‍സരിക്കുകയും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അഭ്യൂഹമുണ്ടായിരുന്നു.
ഒപ്പം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിക്കായും പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് കെ.എം.ഷാജിയെ കാസര്‍കോട്ടേയ്ക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്ത പരന്നത്. തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ഭിന്ന സ്വരം ഇതിനകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ലീഗ് ജില്ലാ നേതൃത്വം പ്രതിഷേധം പരസ്യമാക്കില്ലെന്നാണ് സൂചന.

