റെയിൽപാളത്തിൽ തെങ്ങ് വീണു; വൻദുരന്തം ഒഴിവാക്കി തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടപെടൽ

ചെറുവത്തൂർ(കാസർകോട്) ∙ കാര്യങ്കോട് റെയിൽവേ ട്രാക്കിലേക്കു വീണ തെങ്ങ് മിനിറ്റുകൾക്കകം നീക്കം ചെയ്ത തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ഒഴിവാക്കിയത് വൻദുരന്തം. തെങ്ങ് പൊട്ടി വീണ് 10 മിനിറ്റിനുള്ളിൽ ഏറനാട് എക്സ്പ്രസ് പാളത്തിലൂടെ കുതിച്ചെത്തി. കാര്യങ്കോട് പാലത്തിലേക്ക് ട്രെയിൻ കയറുന്ന സ്ഥലത്താണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ തെങ്ങ് പാളത്തിലേക്ക് പൊട്ടിവീണത്.
റെക്കോർഡ് സമയം കൊണ്ടു പൂർത്തിയാക്കൽ, പാലാരിവട്ടം പാലം ഇന്നു തുറക്കും; ഡിഎംആർസി ചെയ്തത്…
ശബ്ദം കേട്ട് പുറത്തിറങ്ങിയ മയിച്ചയിലെ രാജന്റെ ഭാര്യ യശോദ ഉടൻ തന്നെ സമീപത്തെ വളപ്പിൽ പണിയെടുക്കുകയായിരുന്ന മുപ്പതോളം സ്ത്രീകളെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ അവർ പണിയായുധങ്ങളെടുത്ത് പാളത്തിലേക്ക് ഓടി. ഈ സമയം ചെറുവത്തൂർ റെയിൽ സ്റ്റേഷനിലേക്ക് മംഗലാപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് എത്തിയിരുന്നു. ട്രെയിൻ വരുന്ന സമയമാണിതെന്ന് അറിഞ്ഞതോടെ എല്ലാവരും ചേർന്ന് തെങ്ങ് വെട്ടി മാറ്റി പാളത്തിൽ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. ഇതിനിടയിൽ ട്രെയിൻ കടന്ന് വന്നാൽ അപകടസൂചന നൽകാൻ കുറച്ച് സ്ത്രീകൾ അപകടം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് മുന്നോട്ട് നിന്നിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തെങ്ങ് പാളത്തിൽ നിന്ന് പുറത്തേക്ക് മാറ്റാൻ സ്ത്രീകൾക്ക് കഴിഞ്ഞു. ഇതിനു തൊട്ടുപിന്നാലെ എറനാട് കുതിച്ചെത്തിയിരുന്നു. തെങ്ങ് വെട്ടിമാറ്റുന്നതിനിടയിൽ സുജിത എന്ന തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇവരെ ചെറുവത്തൂരിലെ സ്വാകര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. പാളത്തിന് സമീപത്ത് അപകടകരമായി നിൽക്കുന്ന തെങ്ങ് മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ റെയിൽവേ ജീവനക്കാരോട് നേരത്തെ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.

