ഡീസൽ മോഷണം വ്യാപകം കർശന നടപടി വേണമെന്ന് ബസ് ഉടമകൾ

കാസർകോട് ∙ ഇന്ധന വില കൂടിയപ്പോൾ ബസുകളിൽ ഡീസൽ മോഷണം വ്യാപകം. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ജില്ലയിലെ വിവിധ ബസുകളിൽ നിന്നു ബാറ്ററി മോഷണം പതിവായിരുന്നു. പത്തോളം ബാറ്ററി ആണ് കളവു പോയത്.അന്നു ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് അടുക്കത്ത്ബയൽ, അണങ്കൂർ, വിദ്യാനഗർ, നീലേശ്വരം എന്നിവിടങ്ങളിലായിരുന്നു ബസുകളിലെ ബാറ്ററി കാണാതായത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഡീസൽ മോഷണം തുടങ്ങിയത്. സർവീസ് പൂർത്തിയാക്കി ബസ് സ്റ്റാൻഡിലും റോഡരികിലും നിർത്തിയിടുന്ന ബസുകളിൽ നിന്നാണ് ഡീസൽ മോഷണം. ഓട്ടം കഴിഞ്ഞു രാത്രി ബന്തടുക്ക ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്നു 100 ലീറ്ററോളം ഡീസൽ മോഷണം പോയി . രാവിലെ ബസ് പുറപ്പെട്ടു കുറച്ചു ദൂരം കഴിഞ്ഞു ഓട്ടം നിലച്ചു. അപ്പോഴാണ് ഡീസൽ ടാങ്കിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. 140 ലീറ്റർ ഉൾക്കൊള്ളുന്നതാണ് ടാങ്ക്.
ഡീസൽ ലീറ്ററിനു 90 രൂപയോളമായി വില വർധിച്ച സാഹചര്യത്തിൽ മോഷ്ടാക്കളെ ഭയന്ന് സ്റ്റാൻഡിലും മറ്റും പാർക്കു ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇതു തടയാൻ പൊലീസ് കർശന നടപടിയെടുക്കണമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

