ക്വാഡ് ഉച്ചകോടിയില്‍ മോദിയും ബൈഡനും; പ്രത്യേകം ചര്‍ച്ചയ്ക്കും സാധ്യത

വാഷിങ്ടൺ: ക്വാഡ് രാജ്യങ്ങളുടെ പ്രഥമ ഓൺലൈൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയിൽ പങ്കെടുക്കും. എന്നാൽ ഇരു നേതാക്കളും തമ്മിൽ പ്രത്യേകം ചർച്ചകൾ നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
മോദിയും ബൈഡനും തമ്മിൽ നേരത്തെ രണ്ട് വട്ടം ടെലിഫോണിൽ ചർച്ചകൾ നടത്തിയിരുന്നു. ജോ ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണ് ഇരുവരും തമ്മിൽ അവസാനമായി സംസാരിച്ചത്.
ഓൺലൈനിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്തോ-പസഫിക് മേഖലയിലെ സഹകരണവും കോവിഡ് -19 മഹാമാരി അടക്കമുള്ള വിഷയങ്ങൾ ചർച്ചയായേക്കുമെന്നാണ് വിവരം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും യോഗത്തിന്റെ ഭാഗമാകും.
ഇന്തോ- പസഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാനായി ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ, യു.എസ്. രാജ്യങ്ങൾ രൂപം നൽകിയ കൂട്ടായ്മയാണ് ക്വാഡ്.

