കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍, അച്ഛനായി തിരച്ചില്‍; കാര്‍ കണ്ടെത്താനായില്ല

കൊച്ചി: അച്ഛനോടൊപ്പം പോയി കാണാതായ പെൺകുട്ടിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. കങ്ങരപ്പടി ശ്രീ ഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റാ ഗ്രീൻ 6 എ-യിൽ സനു മോഹന്റെ മകൾ വൈഗ (13) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സനുവിനെ കണ്ടെത്താനായിട്ടില്ല
ഇവരെ കാണാനില്ലെന്ന് കാട്ടി തിങ്കളാഴ്ച രാവിലെ ബന്ധുക്കൾ തൃക്കാക്കര പോലീസിൽ പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് മഞ്ഞുമ്മൽ ആറാട്ട് കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് തെക്കുവശത്ത് നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. ഏലൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നു ജീവനക്കാരെത്തിയാണ് മൃതദേഹം പുഴയിൽ നിന്നെടുത്തത്. മൃതദേഹം വൈഗയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ സനു മോഹനു വേണ്ടി വീണ്ടും പുഴയിൽ തിരച്ചിൽ തുടങ്ങി. തിരച്ചിൽ രാത്രിവരെ നീണ്ടു.
പെൺകുട്ടിയുടെ മൃതദേഹം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. മേൽനടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല.null
ഞായറാഴ്ച വൈകീട്ട് ഭാര്യ രമ്യയും മകളുമൊത്ത് ആലപ്പുഴയിൽ എത്തിയ സനു മോഹൻ ഒരു ബന്ധുവിന്റെ വീട്ടിൽ ഭാര്യയെ നിർത്തി അടുത്തൊരു വീട്ടിൽ പോയി വരാമെന്ന് പറഞ്ഞാണ് മകൾക്കൊപ്പം പോയത്. അർധരാത്രിയായിട്ടും ഇരുവരെയും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കാക്കനാട് ഫ്ളാറ്റിൽ എത്തി തിരക്കി. ഞായറാഴ്ച രാത്രി 9.30-ന് ഫ്ളാറ്റിൽ എത്തിയതായും കുറച്ചു കഴിഞ്ഞപ്പോൾ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചു.

