ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക്

തിരുവനന്തപുരം:കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും എൽ.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ഡോ.വി.ശിവദാസൻ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവർത്തിക്കുകയാണ്.
ജോൺ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്.
വിജു കൃഷ്ണൻ, കെ.കെ.രാകേഷ് എന്നിവർ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാൽ രണ്ടുപുതുമുഖങ്ങൾ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് അവസാനം സിപിഎം എത്തിയിരിക്കുന്നത്. വൈകീട്ട് നാലുമണിക്ക് എൽഡിഎഫ് യോഗമുണ്ട്. യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30-നാണ് നടക്കുക. വയലാർ രവി, പി.വി. അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവർ ഏപ്രിൽ 21-നു വിരമിക്കുമ്പോൾ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 30-ന് ഒമ്പതുമുതൽ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും.
യു.ഡി.എഫിന്റെ സ്ഥാനാർഥി പി.വി. അബ്ദുൾ വഹാബ് തന്നെയാണ്. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു.

