KSDLIVENEWS

Real news for everyone

ഞങ്ങടെ മുഖ്യൻ വിഡിഎസ്; നേതൃത്വത്തിന്റെ വാക്കിന് പുല്ലുവില, സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിൽ

SHARE THIS ON

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ പ്രവർത്തകർ തെരുവിൽ. കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. ‘പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ’ എന്നതായിരുന്നു പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിലാണ് എത്തിയത്. തുടക്കത്തിൽ 50 പേരുണ്ടായിരുന്ന പ്രകടനം ക്രമേണ വർധിച്ച് ആയിരത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന തരത്തിലേക്കെത്തി.

ഇത്തരം പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന് കെ.പി.സി.സി.യും ഹൈക്കമാൻഡും കർശന നിർദേശം നൽകിയിരുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം നടന്നത്. ഹൈക്കമാൻഡ് ഡൽഹിയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെ, നേതൃത്വത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. സ്ത്രീകളും യുവാക്കളും കോൺഗ്രസിന്റെ പോഷക സംഘടനകളിലെ പ്രവർത്തകരും പ്രകടനത്തിൽ സജീവമായിരുന്നു. ചെമ്പഴന്തി അനിൽ അടക്കമുള്ള നേതാക്കളാണ് തിരുവനന്തപുരത്ത് പ്രകടനത്തിന് മുൻപന്തിയിൽ നിന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ നൂറിലധികം സീറ്റുകളുടെ വിജയം വി.ഡി. സതീശന്റെ നേതൃത്വത്തിന് അവകാശപ്പെട്ടതാണെന്നും അതിനാൽ അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. ‘വി.ഡി.എസ് നയിക്കട്ടെ’, ‘കേരളത്തിൽ നയിച്ചീടാൻ വി.ഡി മാത്രം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ ഉയർന്നു കേട്ടു.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ നയിച്ച സതീശൻ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തണമെന്നും, മറ്റൊരാളെ കെട്ടിയിറക്കേണ്ട സാഹചര്യം പാർട്ടിയിലില്ലെന്നും പ്രവർത്തകർ വാദിച്ചു. തിരുവനന്തപുരത്ത് പ്രതിഷേധത്തിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോർഡുകൾ പ്രവർത്തകർ വലിച്ചു കീറി. കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ഫ്‌ളക്‌സ് ബോർഡാണ് പ്രവർത്തകർ കീറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!