മകളെ പുഴയിലേക്കെറിഞ്ഞെന്ന് കുറ്റസമ്മതം; തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനു മോഹന്‍

കൊച്ചി: മകൾ വൈഗയെ കൊന്നത് താൻ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹൻ. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു. എന്നാൽ തനിക്ക് ചാടാൻ കഴിഞ്ഞില്ലെന്നും സനുമോഹന്റെ മൊഴി. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. തനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹൻ പോലീസിനോട് വ്യക്തമാക്കി.
വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മകൾ മരിച്ചുവെന്ന് കരുതിയാണ് പുഴയിലേക്കെറിഞ്ഞത്.
ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ അന്തിമ നിഗമനത്തിൽ എത്താൻ കഴിയൂ എന്നാണ് പോലീസ് നിലപാട്.
പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും നടത്തുന്ന വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പിടിയിലായ സനുമോഹനെ ഇന്ന് പുലർച്ചെ 4.15 ഓടെയാണ് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. മകൾ വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ സനു മോഹനെ ഉത്തര കർണാടകയിലെ കാർവാറിൽ നിന്നാണ് കർണാടക പോലീസ് പിടികൂടിയത്.
സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തും. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും.

