വൈഗയുടെ മരണം: പലതും പറയാനുണ്ടെന്ന് സനു മോഹന്റെ ഭാര്യ; കിട്ടേണ്ടത് ഈ ചോദ്യങ്ങള്ക്കുള്ള ഉത്തരം

ആലപ്പുഴ: സനുമോഹന്റെ അറസ്റ്റുവിവരം പൂർണമായും പുറത്തുവന്നതിനുശേഷം തിങ്കളാഴ്ച പ്രതികരിക്കുമെന്ന് സനുമോഹന്റെ ഭാര്യ പറഞ്ഞു. ഇവർ ആലപ്പുഴയിലെ രഹസ്യകേന്ദ്രത്തിൽ പോലീസ് നിരീക്ഷണത്തിലാണ്. മാധ്യമങ്ങളോട് തനിക്ക് കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് അവർ പറഞ്ഞു. അതേസമയം, വൈഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുന്നതിന് പോലീസ് തേടുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്- 1. എന്തിന് കൊന്നു…? കേസിലെ ഏറ്റവും പ്രധാന ചോദ്യം വൈഗയുടെ മരണം കൊലപാതകമാണോ എന്നതാണ്. പോസ്റ്റ്േമാർട്ടത്തിൽ മുങ്ങിമരണമെന്നാണ്. കൊലപാതകമാണെങ്കിൽ വൈഗയെ എന്തിന് കൊന്നു. പതിമൂന്നു വയസ്സുള്ള കുട്ടി കാണരുതാത്തതെന്തെങ്കിലും കണ്ടോ. രഹസ്യങ്ങളെന്തെങ്കിലും അറിഞ്ഞോ. മാർച്ച് 21 രാത്രിയിൽ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എന്തു സംഭവിച്ചു എന്നതിലാണ് ദുരൂഹത. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് എടുത്തുകൊണ്ടുപോകുന്നത് കണ്ടെന്നാണ് സാക്ഷി മൊഴി. ഫ്ലാറ്റിൽ രക്തക്കറ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പോസ്റ്റ്േമാർട്ടത്തിൽ വൈഗയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ അത് ആരുടെ രക്തക്കറയാണ്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും വൈഗയുടെ ദേഹത്ത് ഉണ്ടായിരുന്നില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നു. 2. സനു ബോധപൂർവം പോലീസ് പിടിയിലായതോ? ഏറ്റവും കൂടുതൽ മലയാളികൾ ഉള്ള, മലയാളികൾ എത്തുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടൽ തന്നെ ഒളിച്ചു താമസിക്കാൻ എന്തിനു തിരഞ്ഞെടുക്കണം…? ഒളിച്ചു താമസിക്കുന്നയാൾ എന്തിന് ബോധപൂർവം ഹോട്ടലിലെ സി.സി.ടി.വി.ക്കു മുന്നിലിരുന്ന് പത്രം വായിക്കണം? സി.സി.ടി.വി.യില്ലാത്ത ചെറുകിട ലോഡ്ജുകൾ ധാരാളമുള്ള ഇടമാണ് കൊല്ലൂർ. അവ തിരഞ്ഞെടുക്കാതെ പ്രദേശത്തെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്ന് എന്തിന് തിരഞ്ഞെടുക്കണം? ഹോട്ടലിൽ പണം നൽകാതെ മുങ്ങിയാൽ പോലീസിൽ പരാതി പോകുമെന്നും അത് തനിക്ക് വിനയാകുമെന്നും ഉറപ്പുള്ളയാൾ അത്തരമൊരു സാഹസത്തിനു മുതിർന്നത് ബോധപൂർവമാകില്ലേ? മറ്റാരെയെങ്കിലും രക്ഷിക്കാൻ സനു മോഹൻ ശ്രമിക്കുന്നുണ്ടോ…? തന്റെ ആധാർ വിവരങ്ങളാണ് സനു ഹോട്ടലിൽ നൽകിയത്. ആദ്യം പോലീസിനെ വഴിതെറ്റിക്കാൻ കാർ വാളയാർ ചെക്പോസ്റ്റ് കടത്തുകയും പിന്നീട് ദിവസങ്ങൾക്കു ശേഷം കർണാടകയിൽ ബോധപൂർവം പിടിയിലാവാനുള്ള വഴിയൊരുക്കുകയായിരുന്നോ സനു മോഹൻ…? അങ്ങനെയെങ്കിൽ എന്തിന്? 3. 19 ദിവസം സനു എവിടെയായിരുന്നു ? ഏപ്രിൽ 10 മുതൽ 16 വരെ കൊല്ലൂരിലെ ബീന റസിഡൻസിയിൽ സനു മോഹൻ തങ്ങിയെന്ന വിവരം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. അങ്ങനെയെങ്കിൽ അതിനു മുമ്പുള്ള 19 ദിവസം സനു എവിടെയായിരുന്നു. കോയമ്പത്തൂരിലെ സുഗുണപുരത്ത് സനുവിന്റെ കാർ കടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ഉണ്ട്. പക്ഷേ അതിൽ സനു ഉണ്ടോ എന്ന് വ്യക്തമല്ല. എവിടെയോ സനു ഒളിവിൽ താമസിച്ചിട്ടുണ്ട്. അതെവിടെ…? ഇത്ര ദിവസം ഹോട്ടലുകളിലെവിടെയെങ്കിലും തങ്ങിയിട്ടുണ്ടെങ്കിൽ ഇതിനകം കണ്ടെത്തേണ്ടതായിരുന്നു. ആരോ സനുവിനെ ഒളിച്ചു താമസിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാം. 4. കൂട്ടാളികളുണ്ടോ..? സനു മോഹന്റെ കാർ മാർച്ച് 22-ന് പുലർച്ചെ വാളയാർ ചെക്പോസ്റ്റ് കടക്കുന്നത് കണ്ടെത്തിയിരുന്നു. സനുവിനെ പിടിക്കുന്നത് കർണാടകയിലെ കാർവാറിൽ നിന്നും. ഇതെങ്ങനെ സംഭവിച്ചു? ഒന്നുകിൽ സനു മോഹൻ തമിഴ്നാട്ടിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. കാർ ഉപേക്ഷിച്ച ശേഷം തിരികെ ബസിലോ തീവണ്ടിയിലോ കർണാടകയിലെ കൊല്ലൂരിലേക്ക് യാത്ര ചെയ്തു. അല്ലെങ്കിൽ സനു കർണാടകയിലേക്ക് കടന്നപ്പോൾ പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ ആരോ അയാളുടെ കാർ വാളയാർ ചെക്പോസ്റ്റ് കടത്തിയിട്ടുണ്ട്. സനുവിന് കൂട്ടാളികളുണ്ടോ? ആരുടെയെങ്കിലും ഭീഷണിത്തുമ്പിലായിരുന്നോ സനു? തൃശ്ശൂർ പാലിയേക്കര ടോൾപ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ സനുവിന്റെ കാർ പതിഞ്ഞിട്ടില്ല. ഇതിനർഥം സനു സഞ്ചരിച്ചത് മുട്ടാർ-മഞ്ഞുമ്മൽ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ വഴി ആയിരിക്കണം. 5. വൈഗയെ പുഴയിൽ തള്ളിയതെവിടെ..? വൈഗയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ പറയുന്നു. മദ്യത്തിന്റെ അംശം ആന്തരാവയവങ്ങളിൽ കണ്ടെത്തിയെന്നും. അങ്ങനെയെങ്കിൽ മദ്യം നൽകി മയക്കിയ ശേഷം വൈഗയെ പുഴയിൽ തള്ളിയതാവാം. മൃതദേഹം കണ്ടെത്തിയത് മുട്ടാർ പുഴയിൽനിന്നാണെങ്കിലും കുട്ടിയെ പുഴയിലെറിഞ്ഞത് മറ്റെവിടെയെങ്കിലുമാകാനിടയുണ്ട്. മാർച്ച് 22-ന് പുലർച്ചെയാണ് വാഹനം വാളയാർ ചെക്പോസ്റ്റ് കടന്നതെന്നതിനാൽ മാർച്ച് 21-ന് രാത്രി 10.30-നും 11.30-നും ഇടയിലാകും കുട്ടിയെ പുഴയിൽ തള്ളിയതെന്ന് ഊഹിക്കാം. കാരണം കങ്ങരപ്പടി ഫ്ലാറ്റിൽ രാത്രി 9.30-ന് എത്തി അധികം വൈകാതെ പുറത്തേക്ക് പോയെന്നാണ് സാക്ഷിമൊഴി. സനുവിന്റെ കാർ കങ്ങരപ്പടിയിൽനിന്ന് മുട്ടാർ-മഞ്ഞുമ്മൽ ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. 6. ഫ്ലാറ്റിലെ സി.സി.ടി.വി.ക്ക് സംഭവിച്ചതെന്ത്..? കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ സി.സി.ടി.വി. തകരാറിലായ ശേഷം കേടുപാട് തീർക്കാതിരുന്നത് ബോധപൂർവമാണോ. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് സി.സി.ടി.വി. തകരാറിലായത്. സനു മോഹനാണ് ഫ്ലാറ്റിലെ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കേണ്ടയാൾ. സി.സി.ടി.വി. ശരിയാക്കാതിരുന്നതിലൂടെ ആസൂത്രിതമായ നീക്കം സംഭവത്തിനുണ്ടായിട്ടുണ്ടോ?l

