ചികിത്സയ്ക്ക് വഴിയില്ലാതെ വീട്ടിൽ കിടപ്പിലായ വീട്ടമ്മയ്ക്ക് സഹായവുമായി കുമ്പള ജനമൈത്രി പൊലീസ്

കുമ്പള ∙ ചികിത്സയ്ക്ക് വഴിയില്ലാതെ വീട്ടിൽ കിടപ്പിലായ വീട്ടമ്മയ്ക്ക് സഹായവുമായി പൊലീസ്. ഷിറിയ കടപ്പുറത്ത് താമസിക്കുന്ന രേവതിക്ക് (57) സ്വാന്ത്വനവുമായാണു കുമ്പള ജനമൈത്രി പൊലീസ് എത്തിയത്. പ്രമേഹ രോഗം കാരണം കാലിൽ വ്രണം ബാധിച്ച് വീട്ടിൽ കിടപ്പിലാവുകയും ചികിത്സയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുകയും ചെയ്ത രേവതിയെ പരിചരിക്കാൻ 81കാരിയായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. രേവതിയുടെ പ്രയാസങ്ങൾ നേരിട്ടറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.എം.ഹനീഫ് സാമൂഹിക പ്രവർത്തകനും പൊലീസ് വൊളന്റിയറുമായ മഷ്ഹൂദിനോട് വിവരം നൽകി. അദ്ദേഹം കുമ്പള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്ഐ കെ.പി.വി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടമ്മയെ ഏറ്റെടുക്കുകയായിരുന്നു. ചികിത്സയ്ക്കുള്ള ഫണ്ടിന്റെ ആദ്യ ഗഡുവായി 20000 രൂപ നൽകി. വീട്ടിൽ എത്തിയ പൊലീസ് സംഘം വീട്ടമ്മയെ മുഹിമ്മാത്ത് ആംബുലൻസിൽ മംഗളൂരു കണച്ചൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. വീട്ടമ്മയുടെ തുടർ ചികിത്സയ്ക്കുള്ള പണം ജനമൈത്രി പൊലീസ് നൽകാൻ ഉദ്ദേശിക്കുന്നുണ്ട്.

