KSDLIVENEWS

Real news for everyone

മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, ഫ്ലാറ്റിൽ യുവതിക്ക് നേരിട്ടത് ക്രൂര പീഡനം

SHARE THIS ON

കൊച്ചി: നഗരത്തിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനായി കുരുക്ക് മുറുക്കി പൊലീസ്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറ‍ഞ്ഞു. മാർട്ടിൻ ജോസഫ് തൃശ്ശൂരിൽത്തന്നെയുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പ്രത്യേകസംഘം രൂപീകരിച്ചുള്ള അന്വേഷണം ഊർജിതമാണെന്നും എച്ച് നാഗരാജു വ്യക്തമാക്കി.

മാർട്ടിൻ ജോസഫിനായി തൃശ്ശൂർ ജില്ലയുടെ പല ഭാഗങ്ങളിലായി വ്യാപക തെരച്ചിൽ നടക്കുകയാണ്. കൊച്ചി, തൃശ്ശൂർ പൊലീസ് ടീമുകൾ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒളിവിൽപ്പോയ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഹർജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. മാർച്ചിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിക്കളഞ്ഞിരുന്നതാണ്. അന്ന് തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറയുന്നു.

കഴിഞ്ഞ മാർച്ചിലാണ് തൃശ്ശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്.

കണ്ണൂർ സ്വദേശിനിയായ യുവതിക്ക് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ചു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേൽപ്പിച്ചു. ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പോലീസിൽ പരാതി നൽകി.

സംഭവത്തിൽ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ ചുമത്തി മാർട്ടിനെതിരെ പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പ്രതിയുടെ ഉന്നത സ്വാധീനമാണ് കാരണം എന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!