പ്രതി പൂവൻ കോഴി; പൊലീസ് ജീപ്പിൽ കോടതി പരിസരത്തേക്ക്, മടക്കം ആഡംബരകാറുകളിൽ

കാസർകോട് ∙ കോടതി പരിസരത്ത് ഇന്നലെ പൊലീസ് ജീപ്പിൽ വന്നിറങ്ങിയതു ചില്ലറക്കാരല്ല. പോരാട്ടങ്ങളുടെ കഥകളേറെ പറയാനുള്ള 6 പന്തയക്കോഴികൾ. നേരിട്ട് കോടതിയിലേക്കു കയറിയില്ല. പുറത്തു പൊലീസ് ജീപ്പിൽ കോടതി നടപടികൾ പൂർത്തിയാകാനായി കാത്തിരുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഗിരി കടാർ, പീലിത്തടുക്ക എന്നിവിടങ്ങളിൽ കോഴിയങ്കം നടത്തുന്നതിനിടെ കഴിഞ്ഞ വെളളിയാഴ്ച പൊലീസ് പിടികൂടിയ 6 പന്തയ കോഴികളെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയായ ശേഷം ലേലത്തിലൂടെ പലരുടെയും കൈകളിലേക്ക്. കോഴിയെ വാങ്ങാനെത്തിയവരുടെ ആഡംബരകാറുകളിൽ അവർ മടങ്ങി.കോടതി മുറ്റത്ത് നടന്ന ലേലത്തിൽ അര മണിക്കൂറിനുള്ളിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത് 8050 രൂപ. 600 രൂപ മുതൽ 2000 രൂപ വരെ വിലയിട്ടാണ് ഓരോ കോഴികളും ലേലത്തിലൂടെ വിറ്റത്.പറന്നു പോകാതിരിക്കാനായി കാലിൽ ചരട് കെട്ടി ചാക്കുകളിലാക്കി പൊലീസ് വാഹനത്തിൽ കോടതിയിൽ എത്തിച്ച കോഴികളെ പരസ്യ ലേലത്തിലൂടെയാണു വിറ്റത്. 6 കോഴികളെ വെവ്വേറെ തൂണുകളിലായി കെട്ടിയിട്ടു. പോർക്കളത്തിൽ പരസ്പരം പോരാടി രക്തം വീഴത്തുകയും വിജയ കീരിടം ചൂടിയതുമായ കോഴികൾ നീതിന്യായ മുറ്റത്ത് അച്ചടക്കത്തോടെ നിന്നു. പക്ഷേ അങ്കക്കളത്തിൽ ഈ പന്തയക്കോഴികവുടെ ശൗര്യം തിരിച്ചറിഞ്ഞവർ എന്തു വില കൊടുത്തും കോഴികളെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ മത്സരിച്ച് ലേലം വിളിക്കുകയായിരുന്നു. 6 കോഴികളെയും 12 പേരെയുമാണ് കഴിഞ്ഞ ദിവസം ബദിയടുക്ക എസ്ഐ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കോഴികൾക്കു പുറമേ വാളുകളും സംഘം പിടിച്ചെടുത്തിരുന്നു.

