ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം ഇളവുകള്‍; ട്രിപ്പിൾ ലോക്‌ഡൗൺ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം

തിരുവനന്തപുരം:കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകി സർക്കാർ. വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ കൂടുതൽപേർക്ക് പ്രവേശനം അനുവദിച്ചു. സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകി.
ബക്രീദ് ഇളവ്
രോഗസ്ഥിരീകരണ നിരക്കുപ്രകാരം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഡി കാറ്റഗറിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതി നൽകി. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളോടെയാണിത്. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്സ് കട, ഫാൻസികട, സ്വർണക്കട എന്നിവ ഞായറാഴ്ച മുതൽ മൂന്നുദിവസം തുറക്കാൻ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.
എ.,ബി. മേഖലകളിൽ കൂടുതൽ ഇളവ്
ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവ തിങ്കൾമുതൽ വെള്ളിവരെ രാവിലെ എഴുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം,
ആരാധനാലയങ്ങളിൽ 40 പേർ
വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാകും അനുമതി.
ബ്യൂട്ടി പാർലറുകൾ തുറക്കാം
മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർഷോപ്പുകളും തുറക്കാം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത ജീവനക്കാരെ നിയോഗിക്കണം. മുടിവെട്ടാൻ മാത്രമാണ് അനുമതി
സിനിമ ഷൂട്ട് ചെയ്യാം
കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമാ ഷൂട്ടിങ്ങും അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവരാകണം പ്രവർത്തകർ. സീരിയൽ ഷൂട്ടിങ്ങിന് നേരത്തേ അനുമതിയുണ്ട്.
ഹോസ്റ്റലുകൾ തുറക്കാം
എൻജിനിയറിങ്, പോളി ടെക്നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ വിദ്യാർഥികൾക്കായി ഹോസ്റ്റലുകൾ തുറക്കാം.

