ബെംഗളൂരു മയക്ക്മരുന്ന് കേസ് : നടി രാഗിണി ദ്വിവേദി അറസ്റ്റിൽ

ബെംഗളൂരു> ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ആറുമണിക്ക് രാഗിണിയുടെ വീട്ടില്‍ നടന്ന റെയ്ഡിനെത്തുടര്‍ന്ന് അന്വേഷണ സംഘം നടിയെ കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ന്ന് 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാഗിണി സമയം നീട്ടി ചോദിച്ചെങ്കിലും നിഷേധിച്ചതിനു പിന്നാലെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച രാവിലെ ഫ്ളാറ്റില്‍ റെയ്ഡിനെത്തിയത്.
കന്നഡ സിനിമയിലെ കൂടുതല്‍ പ്രമുഖരെയും ചോദ്യം ചെയ്തേക്കും.
രാഗിണിയുടെ അറസ്റ്റോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതല്‍ ബന്ധങ്ങള്‍ വെളിച്ചത്ത് വരികയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകര്‍ തങ്ങള്‍ക്ക് ചില വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നത്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്കി.

