രാജമല പെട്ടിമുടി ദുരന്തം ; റവന്യു സംഘം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു

ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലെ ദുരന്തബാധിതരുടെ വിവരങ്ങള്‍ ശേഖരിച്ച് റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ വിവരങ്ങളും നാശ നഷ്ടങ്ങളുടെ കണക്കുകളും അടങ്ങിയ റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് കൈമാറിയത്. 88 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ഉടന്‍ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും,ധനസഹായവും വേഗത്തിലാക്കുന്നതിന് വിവരശേഖരണത്തിനായി കഴിഞ്ഞ മാസം 19നാണ് ജില്ലാകലക്ടര്‍ 12 അംഗ സംഘത്തെ ചുമതലപ്പെടുത്തിയത്.
ദുരന്തത്തില്‍ മരണപ്പെട്ട 66 പേരുടെയും കാണാതായ നാല് പേരുടെയും ആശ്രിതരെ പ്രത്യേകസംഘം കണ്ടെത്തി. ഇവരുടെ ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടിനൊപ്പം ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിച്ചു.
കുടുംബാംഗങ്ങള്‍ മരിച്ച ആറ് പേരെയും, വീടും വീട്ടുപകരണങ്ങളും നശിച്ച രണ്ട് കുടുംബങ്ങളെയുമാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടത്. ദുരന്തഭൂമിയുടെ സമീപത്തു താമസിച്ചിരുന്ന എട്ട് കുടുംബങ്ങള കണ്ണന് ദേവന് കമ്ബനി പുനരധിവസിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നശിച്ച വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിങ്ങനെയായി 88,4100 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിനുജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലാകലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ള നാലുപേര്‍ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്.

