21 വര്‍ഷം നീണ്ട ദാമ്പത്യകലഹത്തിന് ഫുള്‍സ്റ്റോപ്പിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: പല ദാമ്പത്യബന്ധങ്ങളും മോചനത്തിന്റെ വക്കിലെത്തുക കോടതിയിലാണല്ലോ. അപൂർവമായി ട്വിസ്റ്റുകളുണ്ടാകാറുണ്ട്.
സുപ്രീംകോടതി കഴിഞ്ഞ ബുധനാഴ്ച സാക്ഷ്യം വഹിച്ചത് 21 വർഷമായി വേർപെട്ട് നിന്നിരുന്ന ദമ്പതിമാരുടെ കൂടിച്ചേരലാണ്. ആന്ധ്രാപ്രദശിലെ ഗുണ്ടൂരിൽ നിന്നുള്ള ദമ്പതിമാരാണ് രണ്ടു മനസ്സുമായി എത്തി ഒരു മനവുമായി തിരിച്ചു പോയത്.
ഇതിന് കാരണമായതോ ചീഫ് ജസ്റ്റിസ് എൻ.വി രമണ. കോടതിയുടെ ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് വശമില്ലാതിരുന്ന ഭാര്യയ്ക്ക് തെലുങ്കിൽ കാര്യങ്ങൾ പറയാനുള്ള അനുമതിയും അദ്ദേഹം നൽകി. ഭർത്താവിനോട് വീഡിയോ കോൺഫറൻസിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണിത്
ഭർത്താവ് ജയിലിൽ പോകുകയാണെങ്കിൽ ജോലി പോവും, ശമ്പളമില്ലാതെ എങ്ങനെ ജീവിക്കാനുള്ള പണം നൽകാനാകുമെന്ന് കോടതി ചോദിച്ചു. സി.ജി.ഐയുടെ ഉപദേശം കേട്ട ഭാര്യ ഭർത്താവിനൊപ്പം ജീവിക്കാമെന്ന് സമ്മതിച്ചു. എന്നാൽ തന്റെ കുടുംബത്തെ നന്നായി നോക്കുകയാണെങ്കിൽ മാത്രമേ ഇതിന് സമ്മതിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.
തുടർന്ന് ഭാര്യ നൽകിയ വിവാഹമോചന പരാതിയും പിൻവലിച്ചു. ഭർത്താവും ഭാര്യയോടൊപ്പം താമസിക്കാൻ സമ്മതിക്കുകയും വിവാഹമോചന പരാതി പിൻവലിക്കുകയും ചെയ്തു.
ഇരുവരുടെയും വിവാഹം 1998-ലായിരുന്നു. പതിയെ ദാമ്പത്യജീവിവതത്തിൽ കല്ലുകടികൾ തുടങ്ങിയപ്പോളാണ് സ്ത്രീധനപീഡനം ആരോപിച്ച് യുവതി ഭർത്താവിനെതിരെ 2001-ൽ ക്രിമിനൽ കേസ് നൽകിയത്.
ഭർത്താവിന് കോടതി ഒരു വർഷത്തെ തടവ് ശിക്ഷ നൽകി. ശിക്ഷ കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ഭാര്യ ഹർജി നൽകിയത്.

