അൽപ്പം കരുണ സംസ്ഥാന സർക്കാരിനുമാകാം ; ഇന്ധന വിൽപ്പനയിലൂടെ ഒരു മാസം കിട്ടുന്നത് 592.90 കോടി രൂപ

കൊച്ചി : പെട്രോൾ, ഡീസൽ വിൽപ്പനയിലൂടെ നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് ഒരുമാസം ലഭിക്കുന്നത് ശരാശരി 592.90 കോടി രൂപ. 2016-17 സാമ്പത്തികവർഷം മുതൽ 2021-22 സാമ്പത്തികവർഷംവരെയുള്ള 63 മാസത്തെ കണക്ക് പ്രകാരം സംസ്ഥാന സർക്കാരിന് ഇന്ധന നികുതി ഇനത്തിൽ ലഭിച്ചത് 37,353.13 കോടി രൂപയാണ്. ഇതിൽ 19,507.01 കോടി രൂപ ഡീസൽ വിൽപ്പനയിൽ നിന്നും 17,846.12 കോടി പെട്രോൾ വിൽപ്പനയിൽ നിന്നുമാണ്.
പെട്രോൾ വില 100 പിന്നിട്ട് മുന്നേറുമ്പോൾ നികുതിയിനത്തിൽ ചെറിയ കുറവിലൂടെ സംസ്ഥാന സർക്കാരിനും അൽപ്പം കരുണകാണിക്കാമെന്ന് വിവരാവകാശ നിയമപ്രകാരം വിവരം തിരക്കിയ എറണാകുളം സ്വദേശി എം.കെ. ഹരിദാസ് അഭിപ്രായപ്പെടുന്നു. ഒരു ലിറ്റർ പെട്രോളും ഡീസലും വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്രരൂപ കിട്ടുന്നുണ്ടെന്ന് ചോദിച്ചതിന് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കേന്ദ്രസർക്കാർ അടിക്കടി ഇന്ധനവില വർധിപ്പിക്കുമ്പോഴും സംസ്ഥാന സർക്കാരും നികുതിയിനത്തിൽ ചെറിയ കുറവിനുപോലും തയ്യാറായിട്ടില്ല. പാചകവാതക സിലിൻഡർ വിൽപ്പനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിച്ച നികുതിയുടെ വിഹിതം എത്രയെന്ന ചോദ്യത്തിനും അറിയില്ലെന്നാണ് സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് മറുപടി നൽകിയത്.
2016-17 മുതൽ ഡീസൽ, പെട്രോൾ വിൽപ്പനയിലൂടെ ലഭിച്ച വരുമാനം (തുക കോടിയിൽ):
വർഷം ഡീസൽ പെട്രോൾ
2016-17 3497.48 2848.43
2017-18 3823.30 3226.99
2018-19 4136.49 3668.70
2019-20 4035.09 3823.64
2020-21 3415.95 3682.58
2021-22 (ഏപ്രിൽ, മേയ്, ജൂൺ) 598.70 595.78

